രോഗലക്ഷണങ്ങളുള്ള എല്ലാവർക്കും ആർ.ടി.പി.സി.ആർ. പരിശോധന

സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരെയും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18 വയസ്സിനുമുകളിലുള്ളവരിൽ 80 ശതമാനത്തിലധികം പേർക്ക് ആദ്യഡോസ് വാക്സിൻ ലഭിച്ച ജില്ലകളിൽ 1000 സാമ്പിളുകളിൽ പരിശോധന നടത്തും. 80 ശതമാനത്തിനുതാഴെ ആദ്യ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിൽ പരിശോധന നടത്തും.

രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്കും ഒരു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായവർക്കും പരിശോധന ആവശ്യമില്ല. 12 മണിക്കൂറിനുള്ളിൽ പരിശോധനഫലം നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും. ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്റിജൻ, ആർ.ടി.പി.സി.ആർ. ടെസ്റ്റ് കിറ്റുകൾ ജില്ലാ അതോറിറ്റികൾ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും.

സംസ്ഥാനത്ത് ആർ.ടി.പി.സി.ആർ. പരിശോധന കുറവാണെന്നും ആന്റിജനാണ് നടത്തുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് രോഗം കൂടാൻ കാരണമെന്നും ആരോപണമുണ്ടായിരുന്നു. ഈ വാദങ്ങൾ മുഖ്യമന്ത്രി തള്ളി. ആന്റിജൻ ഫലം എളുപ്പം കിട്ടുമെന്നതിനാലാണ് അതു നടത്തുന്നത്. കഴിഞ്ഞദിവസവും 70,000 ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.