കോവിഡ് 19 മൂന്നാംതരംഗത്തിന്റെ ആശങ്ക നിലനിൽക്കേ കുട്ടികൾക്ക് കരുതലൊരുക്കാൻ രാജ്യം. കുട്ടികൾക്കുള്ള വാക്സിൻ സെപ്റ്റംബറോട് തയ്യാറായേക്കുമെന്ന് നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി) ഡയറക്ടർ പ്രിയ എബ്രഹാം പറഞ്ഞു. നിലവിൽ രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
രാജ്യത്ത് നിലവിൽ ലഭ്യമായ മൂന്ന് വാക്സിനുകളിൽ ഒന്നായ കോവാക്സിന്റെ നിർമ്മാതാക്കൾ ഐ.സി.എം.ആറും ഹൈദരാബാദ് കേന്ദ്രമായ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കുമാണ്. ജനുവരിയിലാണ് രാജ്യത്ത് കോവാക്സിന് അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ഓഫ് ജനറൽ അനുമതി നൽകുന്നത്. നിലവിൽ കുട്ടികളിൽ കുത്തിവെയ്പ്പിന് അനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു വാക്സിൻ സൈഡസ് കാഡിലയാണ്.സൈഡസ് കാഡിലയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണെന്നും അനുമതി ലഭിക്കുകയാണെങ്കിൽ ഇതും കുട്ടികളിൽ ഉപയോഗിക്കാമെന്ന് പ്രിയ പറഞ്ഞു.