കോവിഡ് ഏതാനും വർഷങ്ങൾക്കുള്ളിൽ കുട്ടികളുടെ അസുഖമാവുമെന്ന് പഠനം

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കോവിഡ് കുട്ടികളുടെ അസുഖമായിത്തീരുമെന്ന് പഠനം. യുഎസ്-നോർവീജിയൻ സംഘമടങ്ങുന്ന വിദഗ്‌ധരാണ് പഠനം നടത്തിയത്.

വാക്സിൻ സ്വീകരിച്ചതുവഴിയോ വൈറസ് ബാധിച്ചതിലൂടെയോ മുതിർന്നവിഭാഗം പ്രതിരോധശേഷി നേടിക്കഴിഞ്ഞാൽ അണുബാധയുടെ സാധ്യത ചെറിയ കുട്ടികളിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് നോർവേയിലെ ഓസ്‌ലോ സർവകലാശാലയിലെ ഒറ്റാർ ജോർൺസ്റ്റാഡ് പറഞ്ഞു. 1889-1890 കാലഘട്ടത്തിൽ ലോകത്ത് റഷ്യൻ ഫ്ലൂ പടർന്നുപിടിച്ചപ്പോൾ 70 വയസ്സിനു മുകളിലുള്ള പത്തുലക്ഷംപേർ മരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആ രോഗം ബാധിക്കുന്നത് 7-12 മാസം പ്രായമുള്ള കുട്ടികളിലാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാലും മുതിർന്നവരിൽ രോഗപ്രതിരോധം കുറയുകയാണെങ്കിൽ ആ വിഭാഗത്തിനും വീണ്ടും രോഗം വരുമെന്നും ഇവർ മുന്നറിയിപ്പു നൽകുന്നുണ്ട്. പക്ഷേ, രോഗതീവ്രത കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. ശക്തമായ പ്രതിരോധമാണ് വാക്സിൻ സ്വീകരിക്കുന്നതുവഴി ലഭിക്കുകയെന്നും അതിനാൽ എത്രയും വേഗം കുത്തിവെപ്പെടുക്കണമെന്നും സംഘം നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.