മൂന്നാം കോവിഡ് തരംഗമെന്ന ആശങ്ക നിലനിൽക്കെ, മരുന്നുകൾ സംഭരിച്ചു കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മുന്നൊരുക്കം തുടങ്ങി. രണ്ടാം തരംഗത്തിൽ ഏറ്റവുമധികം വേണ്ടിവന്ന റെംഡെസിവിർ, ഫാവിപിരാവിർ തുടങ്ങിയ ആന്റിവൈറൽ മരുന്നുകളും പാരസെറ്റമോൾ, വൈറ്റമിൻ, ആന്റി ബയോട്ടിക് തുടങ്ങിയവയും അധികമായി ഉൽപാദിപ്പിക്കാൻ മരുന്നുകമ്പനികൾക്ക് നിർദ്ദേശം നൽകി.
50 ലക്ഷം റെംഡിസിവിർ ഇൻജക്ഷൻ കേന്ദ്ര സർക്കാർ തന്നെ ഓർഡർ നൽകിയെന്നാണ് വിവരം. ഫാർമസ്യൂട്ടിക്കൽസ് മന്ത്രാലയം മരുന്നുകമ്പനികളുടെ പ്രത്യേകം യോഗം വിളിച്ചു. അതിനിടെ, കോവിഡ് പരിചരണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ചില മെഡിക്കൽ ഉപകരണങ്ങൾക്ക് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വില കുറച്ചു. 2600 രൂപ വിലയുണ്ടായിരുന്ന ഓക്സിമീറ്ററിന് 1950 രൂപയായി കുറച്ചു.