കോവിഡ് 19: ശ്വാസകോശത്തെ ദീർഘകാലത്തേക്ക് ബാധിക്കുമെന്ന് പഠനം

കോവിഡ്മുക്തരിൽ ദീർഘകാലം ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാവാൻ സാധ്യതയുണ്ടെന്ന് പഠനം. മൂന്നുമാസംമുതൽ ദീർഘകാലംവരെ ബുദ്ധിമുട്ടുകൾ തുടരാമെന്ന് അമേരിക്കയിലെ റേഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

സാധാരണ സി.ടി. സ്കാനുകളിലും മറ്റുപരിശോധനകളിലും ശ്വാസകോശത്തിനേറ്റ ഇത്തരം തകരാറുകൾ
കണ്ടെത്താനാകില്ല. രോഗികളുടെ ശ്വാസകോശം സാധാരണനിലയിലാണെന്ന ഡോക്ടർമാരുടെ വിലയിരുത്തലിന് അടിസ്ഥാനം ഇതാണെന്ന് യു.കെ.യിലെ ഷെഫീൽഡ്, ഓക്സ്ഫർഡ് സർവകലാശാലകളിലെ ഗവേഷകർ വ്യക്തമാക്കി. ശ്വാസകോശത്തിലേക്ക് ഒാക്സിജൻ എടുക്കുന്ന സംവിധാനത്തെ കോവിഡ് വൈറസ് ദീർഘകാലത്തേക്ക് തകരാറിലാക്കുമെന്നും ഗവേഷകർ പറയുന്നു.

ആശുപത്രികളിൽ ചികിത്സതേടാത്ത രോഗികളിലും ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകാമെന്നും അവർ ചൂണ്ടിക്കാട്ടി. കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിന് വലിയ പഠനം ആവശ്യമാണെന്നും അവർ പറഞ്ഞു. ഹൈപ്പർപോളറൈസ്ഡ് സെനോൺ എം.ആർ.ഐ. പരിശോധനകളിൽ ചില രോഗികളുടെ ശ്വാസകോശത്തിൽ മൂന്നുമുതൽ ഒമ്പതുമാസംവരെ ചില അസാധാരണതകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു. കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സതേടാത്തവരെയും വളരെക്കാലം ചികിത്സ തേടിയവരെയുമാണ് പഠനത്തിന് വിധേയരാക്കിയത്. ഇതിൽ 70 ശതമാനം പേർക്കും ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.