ലോക്ഡൗൺ മേയ് 23 വരെ നീട്ടി; നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മേയ് 23 വരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ ലോക്ഡൗൺ നീട്ടണം എന്ന് ശുപാർശ ചെയ്ത സാഹചര്യത്തിലാണിത്.

രോഗവ്യാപനത്തിൽ കുറവില്ലാത്ത തിരുവനനന്തപുരം, തൃശ്ശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. രണ്ടാംതരംഗത്തിന്റെ പ്രതിസന്ധികൾ മറികടക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കും. ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും. സാമൂഹ്യ പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ മേയ് 16 വരെയാണ്. ഐഎംഎ അടക്കമുള്ളവർ ലോക്ഡൗൺ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.