എട്ടു ജില്ലകളിൽ ടിപിആർ 25ന് മുകളിൽ; 10 ദിവസത്തിനകം രോഗവ്യാപനം അതിതീവ്രമായേക്കും

സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തൽ. ഒരാഴ്ച സമ്പൂർണ അടച്ചിടൽ പരിഗണിക്കുന്നു. അഞ്ചുദിവസത്തിനിടെ 248 പേർ മരിച്ചു. എട്ടു ജില്ലകളിൽ ടിപിആർ 25 നു മുകളിലെത്തി. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയർന്നു നിൽക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിൽ രോഗവ്യാപനം രൂക്ഷമായേക്കും. തിരുവനന്തപുരത്ത് കിടത്തി ചികിൽസ ആവശ്യമുളള പ്രതിദിന രോഗികളുടെ എണ്ണം 4000 വരെ ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. ഇതിനനുസരിച്ച് ഐസിയു കിടക്കകൾ വർധിപ്പിക്കാനും നിർദേശമുണ്ട്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 10.31 ആണ്. ദേശീയ ശരാശരി 6.92 മാത്രമാണ്. ഈ ഘട്ടത്തിലാണ് ഒരാഴ്ച സമ്പൂർണ അടച്ചിടലിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നത്. ലോക്ഡൗൺ വേണമെന്ന് ആരോഗ്യവകുപ്പും ശുപാർശ ചെയ്തിട്ടുണ്ട്. ഞായറാഴ്ച വരെയുളള കടുത്ത നിയന്ത്രണങ്ങളുടെ ഫലം നോക്കിയശേഷം തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.