കോവിഡിൽ കേരളത്തിന്റെ ഓക്‌സിജൻ ആവശ്യം ഉയരുന്നു. ദിവസേന രണ്ടു ടണ്ണാണ് അധികമായി വേണ്ടത്. കഴിഞ്ഞയാഴ്ചവരെ ദിവസേന 76-86 ടൺ ഓക്‌സിജൻ മതിയായിരുന്നു. ഇപ്പോഴത് 95 ടണ്ണായി. ഏപ്രിൽ 30 ആകുമ്പോഴേക്കും ആവശ്യം 103.51 ടൺ ആകുമെന്നാണ് ഓക്‌സിജൻ വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ പെസോയുടെ കണക്കുകൂട്ടൽ.
തുടക്കത്തിൽ കോവിഡ് ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടൺ ഓക്‌സിജൻ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ 50 ആയി ഉയർന്നു. കോവിഡ് ഇതര ആവശ്യം ദിവസേന 45 ടണ്ണാണ്. ഏപ്രിൽ 24-ന് കേരളത്തിന് വേണ്ടിവന്നത് 95 ടൺ ഓക്സിജനാണ്. കേരളത്തിലെ ആശുപത്രികൾ ഓക്‌സിജൻ കിടക്കകളുടെ എണ്ണം കൂട്ടിത്തുടങ്ങിയതോടെ ഇതിനുവേണ്ടിയുള്ള ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ദിവസേന 200 ടണ്ണോളം ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ട്. തമിഴ്‌നാടിന് 90 ടണ്ണും കർണാടകത്തിന് 40 ടണ്ണും കേരളം നൽകുന്നുമുണ്ട്.