കേരളത്തിലേക്കുള്ള അതിർത്തി അടയ്ക്കൽ: കർണാടക സർക്കാരിനും കേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ്

കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പേരിൽ അതിർത്തി ചെക്ക്പോസ്റ്റുകൾ അടച്ച് യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ നൽകിയ ഹർജിയിൽ ബന്ധപ്പെട്ടവർക്ക് കർണാടക ഹൈക്കോടതി നോട്ടീസയച്ചു. കർണാടകസർക്കാരിനും കേന്ദ്രസർക്കാരിനും ദക്ഷിണകന്നഡ ജില്ലയുടെ ദുരന്തനിവാരണസമിതി അധ്യക്ഷൻകൂടിയായ ഡെപ്യൂട്ടി കമ്മിഷണർക്കുമാണ് നോട്ടീസയച്ചത്. അതേസമയം, നിലവിലുള്ള നിയന്ത്രണങ്ങൾക്ക് താത്കാലികസ്റ്റേ ഇല്ല. കേസ് മാർച്ച് അഞ്ചിന് പരിഗണിക്കാൻ മാറ്റി.

അതിർത്തിയിൽ ചെക്ക്പോസ്റ്റുകൾ അടച്ചതും യാത്രക്കാരെ തടയുന്നതും കേന്ദ്ര സർക്കാരിന്റെ കോവിഡ്-19 അൺലോക്ക് നാലാംഘട്ടത്തിൽ പറഞ്ഞിരിക്കുന്ന യാത്രാഇളവിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മംഗളൂരുവിലെ അഭിഭാഷകനായ ബി. സുബ്ബയ്യ റായി നൽകിയ പരാതിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവസ് ഒക്ക, ജസ്റ്റിസ് സച്ചിൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. കേരള-കർണാടക അതിർത്തിയിൽ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിർത്തി ചെക്ക്പോസ്റ്റുകൾ അടച്ചതായും ബാക്കിയുള്ള അഞ്ച് ചെക്ക്പോസ്റ്റുകളിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരെമാത്രം കടത്തിവിടാനുമാണ് കർണാടകയുടെ തീരുമാനമെന്നും ഹർജിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.