കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് രാജ്യം സജ്ജമാകുന്നു

പത്ത് ദിവസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ വാക്‌സിന്‍ വിതരണത്തിന് രാജ്യം സജ്ജമാകും. വാക്‌സിന്‍ കുത്തിവെപ്പ് എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ പിന്നീട് നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

28,000 കോള്‍ഡ് സ്‌റ്റോറേജുകള്‍ വാക്‌സിന്‍ സംഭരണത്തിനായി തയ്യാറായിട്ടുണ്ട്. രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലാവും വാക്‌സിന്‍ ആദ്യമെത്തിക്കുക. കര്‍ണാടകയിലെ കര്‍ണാല്‍, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാവും ആദ്യം എത്തിക്കുക. അവിടെനിന്ന് 37 കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.

വാക്‌സിൻ എടുക്കേണ്ടവര്‍ക്ക് ‘കോവിന്‍’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.  അതിനിടെ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ള രണ്ട് വാക്‌സിനുകളും പൂര്‍ണമായും സുരക്ഷിതമാണെന്നും ഫലപ്രാപ്തി തെളിഞ്ഞതാണെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.