നിലവില്‍ സംവരണം ലഭിക്കാത്ത ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ സംവരണ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കമ്മീഷനെ നിയോഗിച്ചു പഠനം നടത്തണമെന്നു താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ ന്യൂനപക്ഷ മന്ത്രി കെ.ടി. ജലീലിനോടാണു ബിഷപ് ഇക്കാര്യം സൂചിപ്പിച്ചത്.
ക്രൈസ്തവ വിഭാഗത്തിന്റെ വിദ്യാഭ്യാസം, ജോലി, സാമ്പത്തിക ഭദ്രതയടക്കം വിഷയങ്ങളില്‍ അര്‍ഹതപ്പെട്ട സംവരണ ആനുകൂല്യം ലഭ്യമാക്കാന്‍ മന്ത്രി തന്നെ ഇടപെടണമെന്നും ബിഷപ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സംവരണത്തിന് ലത്തീന്‍ കത്തോലിക്കാ- ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള്‍ മാത്രമേ ഇന്ന് അര്‍ഹരായുള്ളൂ. കാലം മാറിയപ്പോള്‍ ക്രൈസ്തവര്‍ എല്ലാ അര്‍ത്ഥത്തിലും പിന്നിലായി. അതിനാല്‍ ഈ മേഖലയില്‍ ഒരു പഠനം കൂടി ഉണ്ടായേ തീരൂ. ന്യൂനപക്ഷാവകാശങ്ങളും ക്രൈസ്തവർക്ക് നീതിപൂർവ്വകമായി ലഭ്യമാക്കണം.
ഭരിക്കുന്നത് ഇഛാശക്തിയുള്ള ഒരു സര്‍ക്കാരാണെന്നതു കമ്മീഷനെ നിയമിക്കുന്ന വിഷയത്തില്‍ തനിക്ക് പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് താമരശേരി രൂപതയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ 120-ഓളം വിദ്യാര്‍ത്ഥി കള്‍ ഒപ്പിട്ട നിവേദനം മന്ത്രിക്കു സമര്‍പ്പിച്ചു. പ്രശ്നം അനുഭാവപൂര്‍വ്വം പരിഹരിക്കാന്‍ തന്നാലാവതു ചെയ്യുമെന്നു മന്ത്രി ബിഷപ്പിന് ഉറപ്പുനല്‍കി.