സമർപ്പിതരുടെ ജീവിതം ദൈവത്തോടുള്ള സ്നേഹത്തിന്റെ പ്രകാശനമാണ്: സ്പാനിഷ് ബിഷപ്പ് ദിമിത്രിയോ ഫെർണാണ്ടസ്

ഫെബ്രുവരി രണ്ടിന് ലോക സമർപ്പിതദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഇടയലേഖനത്തിൽ സമർപ്പിതരുടെ ജീവിതം ദൈവത്തോടുള്ള സ്നേഹത്തിന്റെ പ്രകാശനമാണെന്ന് സ്പാനിഷ് ബിഷപ്പ് ദിമിത്രിയോ ഫെർണാണ്ടസ് അഭിപ്രായപ്പെട്ടു. സമർപ്പിതജീവിത ദിനാചരണത്തിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘ഭിന്നിച്ച ലോകത്തിൽ സാഹോദര്യത്തിന്റെ ഉപമ’ എന്ന ശീർഷകത്തോടെ എഴുതിയ കത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് ഈ ദിനാചാരണത്തിന് തുടക്കം കുറിച്ചതെന്നും അതോടൊപ്പം ക്രിസ്തുവിന്റെ ജീവിതത്തെ അനുകരിച്ച് ജീവിക്കുന്നതിനായി സമർപ്പിതജീവിതത്തിലേയ്ക്ക് ദൈവം അവരെ പ്രത്യേകമാം വിധത്തിൽ വിളിച്ചിരിക്കുന്നതാണെന്നും മോൺസിഞ്ഞോർ പറഞ്ഞു.

ആഗോളതലത്തിൽ നമ്മെ ഭീഷണിപ്പെടുത്തുന്ന നിരവധി ഭിന്നതകൾ നിലവിലുണ്ട്. യുദ്ധങ്ങൾ, അസൂയ, അനീതി, ചൂഷണം, അടിമത്വം, അനീതിയിൽ നിന്നുരുത്തിരിയുന്ന ദാരിദ്ര്യം ഇവയെല്ലാം തന്നെ മാറ്റിയെടുക്കുവാൻ സ്നേഹവിപ്ലവം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ മഹത്വവും മറ്റുള്ളവരുടെ നന്മയും കൊണ്ട് ലോകത്തിലെ വലിയ പിരിമുറുക്കങ്ങൾ പരിഹരിക്കാനാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രാർത്ഥന, ദാനധർമ്മം, ആരോഗ്യം, വിദ്യാഭ്യാസം, കുടിയേറ്റം എന്നീ മേഖലകളിലും പ്രായമായവർ, സ്ത്രീകൾ, ദരിദ്രർ എന്നിവരുടെയൊക്കെ സംരക്ഷണത്തിനും വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുന്ന എല്ലാ സമർപ്പിതരും വിശുദ്ധീകരിക്കപ്പെട്ട ജീവിതങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ ആ മഹത്തായ വിളിക്ക് പ്രത്യുത്തരം നൽകിയ സമർപ്പിതർക്ക് ബിഷപ്പ് പ്രധ്യേകമാംവിധം നന്ദി അറിയിച്ചു.

സമർപ്പിതർ ഇല്ലായിരുന്നെങ്കിൽ ലോകത്തിന്റെ അവസ്ഥ മറ്റൊരു തരത്തിലാകുമായിരുന്നു. അതിനാൽ തന്നെ സമർപ്പിതജീവിതങ്ങളെ നാം വിലമതിക്കേണ്ടത് ദൈവത്തിന്റെ തിരുമുൻപിൽ അർപ്പിക്കപ്പെടുന്ന പ്രാർത്ഥനയ്ക്ക് തുല്യമാണെന്നും അദ്ദേഹം തന്റെ ഇടയലേഖനത്തിൽ രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.