കുമ്പസാരിച്ചു കഴിഞ്ഞാല്‍ എല്ലാമായോ?

വി. ജോണ്‍ മരിയ വിയാനി പറയുന്നത് ഇപ്രകാരമാണ്: “ചിലര്‍ ചിന്തിക്കുന്നു; ഞാന്‍ വീണ്ടും ഈ പാപം ചെയ്യാന്‍ പോവുകയാണ്. മൂന്ന് പാപങ്ങള്‍ കുമ്പസാരിക്കുന്നതിനെക്കാള്‍ വിഷമമൊന്നുമല്ല നാല് പാപങ്ങള്‍ കുമ്പസാരിക്കുന്നത്. കുമ്പസാരിച്ചാല്‍ മതിയല്ലോ എന്നു കരുതി സധൈര്യം പാപം ചെയ്യുന്നവരും ആവര്‍ത്തിക്കുന്നവരുമുണ്ട്.”

ഇതിനെക്കുറിച്ച് വി. വിയാനി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. “ഇങ്ങനെയാണ് ചില മനുഷ്യര്‍ നല്ലവനായ ദൈവത്തോടു പെരുമാറുന്നത്. അവര്‍ ചിന്തിക്കുന്നു; മാനസാന്തരപ്പെട്ട് അവന്റെ പക്കലേയ്ക്കു തിരിച്ചുചെല്ലുമ്പോള്‍ നല്ല ദൈവം എന്നെ കൈക്കൊള്ളും. അത്രയ്ക്ക് ക്രൂരനൊന്നുമല്ല ദൈവം” എന്നൊക്കെ. ദൈവം ക്രൂരനല്ല എന്നതു വാസ്തവം തന്നെയാണ്. എന്നാല്‍, അവിടുന്ന് നീതിമാനാണ്.

തിന്മ ചെയ്തതിനെക്കുറിച്ച് സങ്കടപ്പെട്ട്, മേലില്‍ ചെയ്യുകയില്ലെന്ന് പ്രതിജ്ഞയെടുത്തിട്ടാണ് കുമ്പസാരിക്കുന്നതെങ്കില്‍ നല്ല ദൈവം തീര്‍ച്ചയായും നമ്മളോട് ക്ഷമിക്കും. ജീവിതത്തിന്റെ അവസാന നിമിഷമെങ്കിലും യഥാര്‍ത്ഥ അനുതാപം പുലര്‍ത്തിയ മനുഷ്യനെ അവിടുത്തേയ്ക്ക് കൈക്കൊള്ളാന്‍ കഴിയും. എന്നാല്‍, അതിനുപോലും തയ്യാറാകാത്ത ആത്മാവിനെ നീതി അനുസരിച്ചുതന്നെ അവിടുത്തേയ്ക്ക് വിധിക്കേണ്ടി വരികയില്ലേ?

ഇപ്രകാരം നമ്മെ ഓര്‍മ്മിപ്പിക്കുന്ന വി. വിയാനി 14 മുതല്‍ 18 വരെ മണിക്കൂറുകള്‍ കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചിരുന്നത്രേ.