കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് ദൈവാലയങ്ങളിൽ വിശുദ്ധ കുർബാന തടയുന്നതായി പരാതി

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് ദൈവാലയങ്ങളിൽ വിശുദ്ധ കുർബാന തടസപ്പെടുത്തുന്നതായി പരാതി ഉയരുന്നു. കോഴിക്കോട് ജില്ലയിലാണ് പലയിടങ്ങളിലും ദൈവാലയങ്ങളിൽ പോലീസ് വിശുദ്ധ കുർബാന തടഞ്ഞ സംഭവങ്ങൾ ഉണ്ടായത്.

കോവിഡ് നിയന്ത്രണങ്ങൾക്കായി കോഴിക്കോട് ജില്ലയിൽ ജില്ലാകളക്ടർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ദൈവാലയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടത്. എങ്കിലും ചിലയിടങ്ങളിൽ പോലീസ് വിശുദ്ധ കുർബാന തടയുവാൻ ശ്രമിച്ചു. ആരാധനാലയങ്ങളിൽ തുറസായ സ്ഥലത്ത് ഒരേ സമയം 100 പേർക്കും അടച്ചിട്ട മുറിയിൽ 50 പേർക്കും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കളക്ടർ അനുമതി നൽകിയിരുന്നു. ആളകലം പാലിച്ചും മാസ്ക് ധരിച്ചും അണുനാശിനി ഉപയോഗിച്ചും കൊണ്ടാണ് വിശ്വാസികൾ ദൈവാലയത്തിൽ പ്രവേശിച്ചത്. ഈ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിട്ടും പോലീസ് ആരാധനയ്ക്കു തടസം നിൽക്കുവാൻ ശ്രമിക്കുകയായിരുന്നു.

മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ ഇല്ലാത്ത നിയന്ത്രണങ്ങൾ ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തുന്നതിന്റെ അടിസ്ഥാനമെന്താണെന്നു വ്യക്തമാക്കണമെന്നും സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.