ക്ലരീഷൻ സന്യാസ സമൂഹാംഗമായ ഫാ. ജോസഫ് കൂനംപറമ്പിലിന് ‘പ്രൊ എക്ലേസിയ എത്ത് പൊന്തിഫിചേ’ (തിരുസഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി) എന്ന ബഹുമതി ലഭിച്ചു. ഫാ. ജോസ് കൂനംപറമ്പിലിന്റെ സന്യാസ വ്രതവാഗ്ദാന സുവർണ്ണ ജൂബിലി ദിനമായ മെയ് 31 -ന് വത്തിക്കാനിൽ സുവിശേഷ പ്രഘോഷണത്തിന്റെ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ ബഹുമതി മുദ്ര ഫാ. ജോസിനെ അണിയിച്ചു.
ഈ രീതിയിലുള്ള ബഹുമതി, 1888 ജൂലൈ 17 -ന് കത്തോലിക്കാ തിരുസഭയിൽ ആരംഭിച്ചത് ലെയോ പതിമൂന്നാമൻ മാർപാപ്പായാണ്. ഇത്തരം ബഹുമതി ഇപ്പോൾ അല്മായർക്കും നൽകി വരുന്നുണ്ട്.
കോതമംഗലം രൂപത, പള്ളിക്കാമുറി ഇടവക, കൂനംപറമ്പിൽ പരേതരായ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ് ഫാ. ജോസ്. 2000 ജനുവരിമുതൽ അദ്ദേഹം സഭയുടെ സുവിശേഷ പ്രഘോഷണ തിരുസംഘത്തിന്റെ നിയമ വിദഗ്ദനായി സേവനമനുഷ്ഠിക്കുകയാണ്. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സഭാ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടിയതിനു ശേഷം 1985 മുതൽ 1998 വരെ ബംഗളുരുവിലെ സെന്റ് പീറ്റെഴ്സ് സെമിനാരിയിലും മറ്റു വൈദിക പരിശീലന കേന്ദ്രങ്ങളിലും അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.