വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ് കാരണം അറിയാമോ?

വിവാഹമോചനമില്ലാത്ത ഒരു ലോകം. വേര്‍പിരിയലുകള്‍ ഇല്ലാത്ത കുടുംബങ്ങള്‍, വേര്‍പാടിന്റെ വേദനകള്‍ അറിയാത്ത കുട്ടികള്‍ എത്ര സുന്ദരമായ സങ്കല്പങ്ങള്‍, ഇങ്ങനെയുള്ള ഒരു സ്ഥലം ലോകത്ത് എവിടെ എങ്കിലും കാണുമോ,? ഈ ചോദ്യം ചെന്ന് എത്തി നില്‍ക്കുക യൂറോപ്പില്‍ ഒരു ചെറിയ നഗരത്തിലാണ്.

വിവാഹ മോചനം ഇല്ലാത്ത പട്ടണം യുറോപ്പിലോ? സംശയിക്കേണ്ട ഇവിടെ പ്രതിപാദ്യ വിഷയമായ നഗരം മറ്റൊന്നുമല്ല ബോസ്‌നിയ ഹെര്‍സഗോവിനയിലെ (Bonsia and Herzegovina ) സിറോക്കി-ബ്രിജെഗ് ( Siroki-Brijeg) എന്ന പട്ടണമാണ് ഈ നഗരത്തില്‍ 2013 ലെ കണക്കനുസരിച്ച് 29,000 ല്‍ അധികം ജനങ്ങള്‍ അധിവസിക്കുന്നു. ഈ നഗരത്തില്‍ ഒരു വിവാഹമോചനമോ തകര്‍ന്ന കുടുംബ ബന്ധത്തിന്റെ കഥയോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഈ നഗരത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്നു .

എന്താണ് ശക്തമായ ഈ കുടുംബ ബന്ധങ്ങളുടെ രഹസ്യം ?

നൂറു ശതമാനവും , ക്രോയേഷ്യന്‍ വംശജരയായ കത്തോലിക്കര്‍ വസിക്കുന്ന സ്ഥലമാണ് സിറോക്കി-ബ്രിജെഗ്. അവരുടെ അടിയുറച്ച കത്തോലിക്കാ വിശ്വാസവും കുടുംബ ബന്ധങ്ങള്‍ക്ക് അവര്‍ പവിത്രതയുമാണ്. വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം എന്ന പദവിക്ക് അവരെ അര്‍ഹരാക്കിയത്.

വിശ്വാസ ജീവിതം ഇവിടുത്തെ കത്തോലിക്കര്‍ക്കെന്നും വെല്ലുവിളി ആയിരുന്നു. ആദ്യം പ്രതിസന്ധി തുര്‍ക്കിയിലെ ഓട്ടോമന്‍ ഭരണത്തില്‍ നിന്നായിരുന്നെങ്കില്‍, പിന്നീടതു കമ്മ്യൂണിസ്റ്റുകാരില്‍ നിന്നായിരുന്നു. ഭീഷണികള്‍ക്കു നടുവില്‍ രക്ഷയുടെ ഉറവിടമായ ക്രിസ്തുവിന്റെ കുരിശു മാത്രമായിരുന്നു അവര്‍ക്ക് ആശ്രയം. അങ്ങനെ വിശുദ്ധ കുരിശ് അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. അതിനാലാണ് വിവാഹ ജീവിതത്തെപ്പോലും ക്രിസ്തുവിന്റെ കുരിശുമായി അവര്‍ ബന്ധിപ്പിക്കുന്നത്.

ദൈവികജീവിതം മുളയെടുക്കുന്ന ക്രിസ്തുവിന്റെ മരക്കുരിശില്‍ മനുഷ്യജീവിതം പിറവി കൊള്ളുന്ന വിവാഹം എന്ന കൂദാശയെ അവര്‍ ബന്ധിപ്പിച്ചു. വിവാഹത്തിനായി വധുവും വരനും ദൈവാലയത്തിലേക്കു വരുമ്പോള്‍ അവര്‍ ഒരു ക്രൂശിതരൂപവും കൈയ്യിലെടുക്കുന്നു. പുരോഹിതന്‍ കുരിശിനെ ആശീര്‍വ്വദിക്കുകയും ജീവിതം പങ്കിടാന്‍ അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തിയെന്ന് പറയുന്നതിനു പകരം ചെയ്യുന്നതിനുപകരം അദ്ദേഹം ഇപ്രകാരം ഉദ്‌ബോധിപ്പിക്കും, ”നിങ്ങളുടെ കുരിശ് നിങ്ങള്‍ കണ്ടെത്തി! ഇതു നിങ്ങള്‍ക്കു സ്‌നേഹിക്കാനും എപ്പോഴും കൂടെ കൊണ്ടുനടക്കേണ്ടതുമായ കുരിശാണ്, ഇതു വലിച്ചെറിയപ്പെടാനുള്ളതല്ല, എന്നും വിലമതിക്കാനുള്ള ഒരു കുരിശാണ്. ‘

വിവാഹ വാഗ്ദാനം പരസ്പരം നടത്തുമ്പോള്‍ വധു അവളുടെ വലതു കൈ കുരിശില്‍ വയ്ക്കുന്നു അതിനു മുകളില്‍ വരന്‍ തന്റെ വലതു കൈ വയ്ക്കുന്നു. കുരിശില്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന അവരുടെ കരങ്ങളെ പുരോഹിതന്‍ തന്റെ പൗരോഹിത്യ ചിഹ്നമായ ഉറാലയാല്‍ മൂടി മുദ്ര ചെയ്യുന്നു. പിന്നിടു ഇന്നു മുതല്‍ മരണം വരെ സമ്പത്തിലും ദാരിദ്രത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും സുഖത്തിലും ദുഃഖത്തിലും ഏക മനസ്സായി വിശ്വസ്തതയോടെ ജീവിച്ചു കൊള്ളാമെന്ന് വിശുദ്ധ കുരിശിനെ സാക്ഷിയാക്കി പ്രതിജ്ഞ ചെയ്യുന്നു. കുരിശിനെ ആദ്യം ചുംബിച്ചതിനു ശേഷമാണ് വധു വരന്മാര്‍ പരസ്പരം ചുംബനം കൈമാറുന്നു.

വിവാഹ ശേഷം ഒരാള്‍ മറ്റൊരാളെ ഉപേക്ഷിക്കുകയാണെങ്കില്‍, അവര്‍ ക്രൂശില്‍ കിടക്കുന്ന ക്രിസ്തുവിനെ ഉപേക്ഷിക്കുന്നു എന്നാണ് അവര്‍ വിശ്വസിക്കുന്നത്. അങ്ങനെ വിവാഹമോചിതര്‍ യേശുവിനെ നഷ്ടപ്പെടുന്നവരാകുന്നു. വിവാഹ ശേഷം നവദമ്പതികള്‍ ഈ ‘വിവാഹക്കുരിശ് ‘ അവരുടെ വീടിന്റെ ഉമ്മറപ്പടിയില്‍ സ്ഥാപിക്കുന്നു. അന്നു മുതല്‍ അവരുടെ ജീവിതത്തിന്റെ റഫറന്‍സ് പോയിന്റായി ഈ കുരിശു മാറുന്നു. കുരിശു നോക്കിയാണ് നവദമ്പതികള്‍ തങ്ങളുടെ ജീവന്‍ കരുപിടിപ്പിക്കുന്നത്.

ബന്ധങ്ങള്‍ ആകസ്മികമല്ലന്നും ജീവിത പങ്കാളി ദൈവ പദ്ധതിയുടെ ഭാഗമാണെന്നുള്ള തിരിച്ചറിവു കുരിശു നല്‍കുമ്പോള്‍ ‘ദൈവം യോജിപ്പിച്ച’ ദാമ്പത്യത്തെ തകര്‍ത്തെറിയാന്‍ അവര്‍ക്കു കഴിയുകയില്ല. എല്ലാ മനുഷ്യബന്ധങ്ങളിലും സംഭവിക്കുന്നതു പോലെ ചില സമയങ്ങളില്‍ കുടുംബ ജീവിതത്തിലും ബുദ്ധിമുട്ടും തെറ്റിദ്ധാരണകളും ഉണ്ടാകും. ആ സമയങ്ങളില്‍, പരിഹാരത്തിനായി മറ്റു മാര്‍ഗ്ഗങ്ങളിലേക്കു ആദ്യം തിരിയുന്നതിനു പകരം അവര്‍ കുരിശിലേക്ക് തിരിയുന്നു. ക്രൂശിത രൂപത്തിനു മുമ്പില്‍ മുട്ടുകുത്തി പരസ്പരം ഹൃദയം തുറക്കുമ്പോള്‍ പരസ്പരം മനസ്സിലാക്കാനും ക്ഷമിക്കാനും വീണ്ടും കുതിക്കാനുള്ള ശക്തി ദമ്പതികള്‍ക്കു ലഭിക്കുന്നു. ഈ പുണ്യ ആചാരം ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നതിനാല്‍ കുട്ടിക്കാലം മുതലേ ദമ്പതികള്‍ അതു കണ്ടാണ് വളരുന്നത്. അതു അവരുടെ വിവാഹ ജീവിതത്തിനു ഭദ്രത കൊടുക്കുന്നു.

ഈ ശക്തമായ ദാമ്പത്യബന്ധത്തില്‍ നിന്ന് ജനിച്ച കുട്ടികള്‍ ചെറുപ്പം മുതലേ കുരിശിനെ സ്‌നേഹിക്കാനും കുരിശിന്റെ മുമ്പില്‍ പ്രാര്‍ത്ഥിക്കുവാനും പരിശീലനം നേടുന്നു. ഉറങ്ങുന്നതിനു മുമ്പു കുരിശിനെ ചുംബിക്കുന്ന ശീലം ഈ പട്ടണത്തിലെ കുട്ടികളെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ പഠിപ്പിക്കുന്നതിനാല്‍ ഈശോ തങ്ങളെ കൈകളില്‍ പിടിച്ചിരിക്കുകയാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും അവര്‍ ചെറുപ്പത്തിലെ ഹൃദ്യസ്ഥമാക്കുന്നു.

കുരിശില്‍ വിവാഹം ജീവിതം പണിതുയര്‍ത്തുമ്പോള്‍ ആ ദാമ്പത്യം പുഷ്പിക്കുകയും തലമുറകള്‍ക്കു അനുഗ്രഹമാവുകയും ചെയ്യും. അങ്ങനെയുള്ള കുടുംബങ്ങള്‍ ഈ ദൈവത്തിന്റെ ഈ ലോകത്തിലെ ഏറ്റവും മനോഹര സൃഷ്ടിയാകുന്നു.

ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.