ക്രിസ്തുമസ്‌ ഒരുക്കം: 14 ദൈവകൃപ

ഫാ. ഷിജോ പനക്കപതാലിൽ

ഉണ്ണീശോ ജനിച്ചപ്പോൾ മാലാഖാമാർ പാടിയ മനോഹരഗീതമാണ് അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം (ലൂക്ക 2:12)

ദൈവകൃപക്ക് പാത്രീഭൂതരാകുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിലും വലുതൊന്നും നമുക്ക് ലഭിക്കാനില്ല. ദൈവത്തിനു അർഹമായ സ്തുതിയും ആരാധനയും നൽകുമ്പോൾ നാം ദൈവത്തിന്റെ കൃപക്ക് അർഹരാകും, തീർച്ചയാണ്. മംഗളവാർത്തയുടെ സമയത്തു മാലാഖ മറിയത്തെ അഭിസംബോധന ചെയ്തത് ദൈവകൃപ നിറഞ്ഞവളെ സ്വസ്തി (ലൂക്ക 1:28) എന്നു പറഞ്ഞു കൊണ്ടായിരുന്നു. മറിയത്തിന്റെ ജീവിതം മുഴുവൻ ദൈവാലയം ചുറ്റിപ്പറ്റി ഉള്ളതായിരുന്നു

കൃപനിറഞ്ഞ ജീവിതം നയിക്കുന്നവരാകാം, പലപ്പോഴും എന്നും പള്ളിയിൽ പോകുന്നവരും, കൂദാശകൾ യഥാവിധി അനുഷ്‌ടിക്കുന്നവരും ആയിരിക്കും നമ്മൾ. പക്ഷെ ആന്തരികമായി തമ്പുരാനോട് കൂടെയാണോ? കുർബാനയിലെ പങ്കുകൊള്ളൽ, സന്ധ്യാപ്രാർത്ഥന ചൊല്ലൽ ഒക്കെ പലപ്പോഴും യാന്ത്രികമായി പോകുന്നുണ്ടോ? തിരിച്ചറിയാം, തിരുത്താം, കൃപയിൽ വളരാം.

നിയോഗം

ആത്മീയത അഭിനയിച്ചു ജീവിക്കുന്നവർക്ക് വേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, ദൈവകൃപയിൽ നിറഞ്ഞു ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. അങ്ങേക്ക് അർഹമായ സ്തുതിയും ആരാധനയും നൽകുവാൻ, അങ്ങനെ ജീവിതത്തിൽ സമാധാനവും ശാന്തിയും അനുഭവിക്കാൻ എനിക്കിടയാകട്ടെ. ആത്മീയത ഉണ്ടെന്നു ഭാവിച്ചു ജീവിച്ചു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന എല്ലാവരേയും നന്മയിൽ നേർവഴിക്ക് നയിക്കണമേ ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ.

സുകൃതജപം

ഉണ്ണീശോയെ, ദൈവകൃപയിൽ ജീവിക്കുന്നവരെ അനുഗ്രഹിക്കണമേ.

വചനം

കര്‍ത്താവിന്‍െറ ദാനങ്ങള്‍ ദൈവഭക്‌തനില്‍നിന്ന്‌ ഒഴിയുന്നില്ല; ദൈവകൃപ ശാശ്വതമായ ഐശ്വര്യം പ്രദാനം ചെയ്യും. (പ്രഭാഷകന്‍ 11:17)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.