ദൈവകരുണയുടെ കാലം മായ്ക്കാത്ത അടയാളമാണ് ബെത്ലഹേമിൽ പിറന്ന പൊന്നുണ്ണി. മറിയം തന്നെ അവളുടെ സ്തോത്രഗീതത്തിൽ പലവുരു ദൈവത്തിന്റെ കരുണയെ അനുസ്മരിക്കുന്നുണ്ട്. ഇടറിപ്പോയ ഇസ്രായേൽ ജനത്തെ മഹാകരുണയോടെ ഒന്നുചേർത്തു നിർത്തുവാൻ ദൈവം എത്രയോ തവണ ആഗ്രഹിച്ചു. എന്റെ ജനം എന്നെ അറിയുന്നില്ല എന്ന് പലതവണ വിലപിക്കുന്ന ഒരു ദൈവമുണ്ട് പഴയനിയമത്തിൽ.
ദൈവത്തിന്റെ കരുണയുടെ കരം പതിക്കാത്ത ഒരു ജന്മവും ഈ ഭൂമിയിലൂടെ കടന്നുപോയിട്ടില്ലയെന്നു മറക്കാതിരിക്കാം. ദൈവകരുണയുടെയും സ്നേഹത്തിന്റെയും ആഴം മനുഷ്യനിൽ എത്തിക്കാൻ പൂർവ്വപിതാക്കന്മാരും പ്രവാചകന്മാരും പരാജയപ്പെട്ടത് കൊണ്ടാണോ ദൈവം തന്നെ സ്വപുത്രനെ നൽകി ദൈവത്തിന്റെ കരുണയും സ്നേഹവും മനുഷ്യഹൃദയങ്ങളിൽ നിറച്ചത്? ഒരു കാലിക്കൂട്ടിൽ അഭയം തേടിയെത്തിയ യൗസേപ്പിതാവിന്റെയും മറിയത്തിന്റെയും കരങ്ങളിൽ നാം കാണുന്നത് എന്റെ രക്ഷയ്ക്കുവേണ്ടി പിതാവ് ഒരുക്കിയ കരുണയുടെ വാഗ്ദാനമാണ്. ഏതു പാപിക്കും ധൈര്യത്തോടെ സമീപിക്കാൻ പറ്റിയ കരുണയുടെ കവാടമായ ഉണ്ണീശോയിലേയ്ക്ക് നമുക്ക് അനുതാപത്തോടെ അണയാം.
റോസിന പീറ്റി