നിർബന്ധിത മതപരിവർത്തനത്തിനെതിരെ പാക്കിസ്ഥാനിലെ ക്രൈസ്തവർ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനം നടത്തുന്നതിനെതിരെ പ്രതികരിച്ച് പാക്കിസ്ഥാനിലെ ക്രൈസ്തവസമൂഹം. നിലവിൽ ഇത്തരത്തിൽ 24 -ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫൈസലാബാദിൽ 15 വയസുള്ള പെൺകുട്ടിയെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയിരുന്നു. മാതാപിതാക്കൾ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം.

നിർബന്ധിത മതപരിവർത്തനമാണ് പാക്കിസ്ഥാനിലെ സഭ നേരിടുന്ന വെല്ലുവിളിയെന്ന് ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി കാത്തലിക് പ്രീസ്റ്റ് ഓഫ് ദി നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് അഭിപ്രായപ്പെട്ടു. സിമ്രാൻ മാസിഹ് എന്ന പെൺകുട്ടിയെ മതപരിവർത്തനം നടത്തി നിർബന്ധിത വിവാഹം നടത്തിയതാണ് ഇതു സംബന്ധിച്ച് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്ത കേസ്.

പഞ്ചാബ് പ്രവിശ്യയിലുള്ള ക്രൈസ്തവ പെൺകുട്ടികൾ തട്ടിക്കൊണ്ടു പോകൽ, നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം എന്നിവ നേരിടേണ്ടിവരുന്നു. ഇസ്ലാമിക അനുഭാവമുള്ള പാക്കിസ്ഥാന്റെ നീതിന്യായ വ്യവസ്ഥിതി ഇതിനെതിരെ യാതൊരു നിയമനടപടിയും എടുക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. മതത്തിന്റെ പേരിൽ ലൈംഗിക കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്നതിനെതിരെ നിയമം ആവശ്യമാണെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും പാക്കിസ്ഥാനിലെ പ്രൊട്ടസ്റ്റന്റ് സഭയുടെ ബിഷപ്പായ ആസാദ് മാർഷൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.