നൈജീരിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥ വിവരിച്ച് അന്താരാഷ്ട്ര റിപ്പോര്‍ട്ട്

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ഈ വര്‍ഷം ജനുവരി 1 മുതല്‍ ജൂലൈ പകുതി വരെയുള്ള ഇരുനൂറു ദിവസങ്ങള്‍ക്കുള്ളില്‍ 3,462 ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളാലും ജിഹാദി അനുകൂലികളായ സുരക്ഷാസേനാംഗങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. 2010 മുതല്‍ നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെക്കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുന്ന ‘ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

അതുപോലെ തന്നെ ഈ വര്‍ഷം ഇതുവരെ തട്ടിക്കൊണ്ടു പോകപ്പെട്ട ക്രൈസ്തവരുടെ എണ്ണം മൂവായിരമാണ്. തട്ടിക്കൊണ്ടു പോകപ്പെട്ട ക്രിസ്ത്യാനികളില്‍ 30 പേരില്‍ 3 പേര്‍ വീതം തടവില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ, രേഖപ്പെടുത്തപ്പെടുകയോ ചെയ്യാത്ത മറ്റൊരു 150 മരണങ്ങള്‍ കൂടിയുണ്ടെന്നതും ശ്രദ്ധേയമാണ്.

2021 ജനുവരി മുതല്‍ ഇതുവരെ ആക്രമിക്കപ്പെടുകയോ, ഭീഷണി മൂലം അടച്ചുപൂട്ടപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ, അഗ്നിക്കിരയാക്കുകയോ ചെയ്യപ്പെട്ട ദേവാലയങ്ങളുടെ എണ്ണം മുന്നൂറാണ്. ദേവാലയങ്ങളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് ടാരാബാ സംസ്ഥാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേ കാലയളവില്‍ ഏറ്റവും ചുരുങ്ങിയത് 10 വൈദികരോ പാസ്റ്റര്‍മാരോ തീവ്രവാദികളാല്‍ കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടു പോകപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.