ലോകത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ നേരിടുന്നത് ക്രൈസ്തവരെന്ന് പുതിയ പഠനം 

ലോകത്തിൽ വിശ്വാസത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന മതവിഭാഗം ക്രൈസ്തവരാണെന്ന് പുതിയ പഠന റിപ്പോർട്ട്. പ്യൂ റിസർച്ച് സെന്റർ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 12 വർഷമായി ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന അല്ലെങ്കിൽ ഉപദ്രവിക്കപ്പെടുന്ന മതവിഭാഗമായി ക്രൈസ്തവർ മാറുന്നു എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

കോവിഡ് -19 പകർച്ചവ്യാധിക്കു മുമ്പ്, 2019 -ലുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തൽ. 198 രാജ്യങ്ങളിലേയും ലോകത്തിലെ വിവിധ പ്രദേശങ്ങളിലേയും മതപരമായ ആചാരങ്ങളുടെ നിയന്ത്രണങ്ങളുടെ സ്ഥിതിവിവരക്കണക്ക് വിശകലനം ചെയ്തുള്ള പഠന റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 12 വർഷത്തിനിടയിൽ, കഴിഞ്ഞ വർഷങ്ങളിലാണ് ഏറ്റവും കൂടുതൽ ക്രൈസ്തവപീഡനങ്ങൾ നടന്നത്. 153 രാജ്യങ്ങളിൽ ക്രൈസ്തവർ ഗുരുതരമായ പീഡനങ്ങൾ നേരിടുന്നു. 15 വർഷം മുമ്പ് 107 രാജ്യങ്ങളിലായിരുന്നു ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ നടന്നിരുന്നത്. എന്നാൽ ഇന്നത് വർദ്ധിച്ചിരിക്കുകയാണ്.

മതവിശ്വാസത്തിന്റെ പേരിൽ വ്യക്തികളെ പീഡിപ്പിക്കുന്നതിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങൾക്കു മേലുള്ള സർക്കാരിന്റെയോ, സർക്കാരിതര ഭരണവ്യവസ്ഥകളുടെയോ നിയന്ത്രണം വളരെ വലിയ തോതിൽ ഈ കാലയളവിൽ വർദ്ധിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. പല രാജ്യങ്ങളിലും വിശ്വാസം പ്രത്യക്ഷമായി പ്രകടിപ്പിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കുന്നു. ഈജിപ്ത്, ഇന്ത്യ, പാക്കിസ്ഥാൻ, നൈജീരിയ, റഷ്യ എന്നീ രാജ്യങ്ങളിൽ ക്രൈസ്തവർക്കു മേലുള്ള നിയന്ത്രണങ്ങൾ കൂടുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.