സന്യാസിനിമാരെ ഇരകളായും പുരോഹിതരെ വേട്ടക്കാരുമായി അവതരിപ്പിക്കാന്‍ പ്രത്യേക അജണ്ടകളുമായി ചില മാധ്യമങ്ങളും സൈബര്‍ കൊട്ടേഷനുകളുമായി ചില ഗ്രൂപ്പുകളും ഇറങ്ങിയതിന് അടുത്തകാലത്ത് കേരളം സാക്ഷ്യം വഹിച്ചു. അതിന് സാമ്പത്തികപിന്തുണ കൊടുത്തുകൊണ്ട് ചില തീവ്രവിഭാഗക്കാരും യുക്തിവാദികളും നിലകൊണ്ടപ്പോള്‍ സാധാരണക്കാരായ വളെരെപ്പേര്‍ അവ വിശ്വസിച്ചു; ആക്ഷേപശരങ്ങളുയര്ത്തി. ഇവിടെ സൈബര്‍ ലോകം വഴി ഉയര്‍ത്തിയ ചില ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളുമെന്തെന്ന് അറിയുന്നത്, ഭാവിയിലും ഇപ്രകാരമുള്ള അജണ്ടകളുമായി വരുന്നവരുടെ നിലപാടുകളുടെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിയാന്‍ സഹായിക്കും.
പലപ്പോഴും സന്യാസിനികളും ഇടവകവൈദികരും തമ്മിലുള്ള താരതമ്യമാണ് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കാറുള്ളത്. ഉദാഹരണത്തിന് ഇടവക വൈദികര്‍ക്ക് കാര്‍ വാങ്ങിക്കാം; പക്ഷേ സിസ്റ്റേഴ്സിന് പാടില്ല. വൈദികര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്; എന്നാല്‍ സിസ്റ്റേഴ്സിന് അത് പാടില്ല. ഇതൊക്കെ അനീതിയുടെ വിവിധ മുഖങ്ങളല്ലേ എന്ന് ആര്‍ക്കും സംശയമുണ്ടാകാം. ഇവിടെ ഇടവക വൈദികരും സന്യസ്തരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്.
ഇടവക വൈദികര്‍
ഇടവക വൈദികര്‍ എന്ന് നാം പൊതുവെ വിളിക്കുന്നത് രൂപതാ വൈദികരെയാണ്. ഏതെങ്കിലും പ്രത്യേക രൂപതയ്ക്കു വേണ്ടി തിരുപ്പട്ടമേല്ക്കുകയും ഇടവകകളില്‍ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്ന വൈദികരെയാണ് ഇപ്രകാരം വിളിക്കുന്നത്. പണ്ടുകാലങ്ങളില്‍ ഇടവകയ്ക്ക് വേണ്ടി ഇടവകകളില്‍ നിന്ന് വൈദികരെ തെരെഞ്ഞെടുക്കുകയും സ്വന്തം ഇടവകകളില്‍ തന്നെ അവര്‍ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുന്ന രീതിയാണ് കേരളത്തിലെ സുറിയാനിക്കാരുടെ ഇടയിലുണ്ടായിരുന്നത്. ഓരോ ദേശത്തിനും വേണ്ടിയാണ് അവര്‍ പട്ടമേറ്റിരുന്നത്. അതിനാല്‍ വൈദികരെ ദേശത്തുപട്ടക്കാര്‍ എന്നും വിളിച്ചിരുന്നു. വൈദികപട്ടം പുരുഷന്മാര്ക്ക് മാത്രമായി സഭയില്‍ സംവരണം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സന്യസ്തജീവിതം എല്ലാവര്ക്കും സ്വീകരിക്കാമായിരുന്നു. സന്യാസം സ്വീകരിക്കുന്ന വ്യക്തികള്‍ തങ്ങള്‍ സ്വീകരിക്കുന്ന വ്രതങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുകയും അവയനുസരിച്ച് ജീവിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. വ്രതങ്ങള്‍ എടുക്കുന്ന വൈദികര്‍ സന്യാസ വൈദികരും വ്രതങ്ങള്‍ എടുക്കുകയും എന്നാല്‍ പട്ടം സ്വീകരിക്കാതെ തങ്ങളുടെ ശുശ്രൂഷാജീവിതം തുടരുകയും ചെയ്യുന്നവര്‍ സന്യാസ സഹോദരന്മാര് (ബ്രദര്‍ഹുഡ്) എന്നും വ്രതങ്ങള്‍ എടുക്കുന്ന സഹോദരിമാര്‍ സന്യാസിനികളെന്നും (കന്യാസ്ത്രീകള്‍) വിളിക്കപ്പെടുന്നു.
സന്യാസികള്‍ സമൂഹജീവിതം നയിക്കുകയും തങ്ങള്‍ക്കുള്ളത് പൊതുവായി കരുതുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് ആ ജീവിതത്തിന്റെ ക്രമം അനുശാസിക്കുന്നതനുസരിച്ചാണ്. ഇടവക വൈദികര്‍ ഇപ്രകാരം വ്രതങ്ങള്‍ എടുക്കുന്നില്ലെങ്കിലും ബ്രഹ്മചര്യവും അനുസരണവുമെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. ഡീക്കന്‍ പട്ടം സ്വീകരിക്കുന്നതിനു മുമ്പു തന്നെ താന്‍ സ്വീകരിക്കുവാന്‍ പോകുന്ന ബ്രഹ്മചര്യ ജീവിതത്തിന്റെ ഗൗരവത്തിനനുസരിച്ച് ജീവിച്ചു കൊള്ളാമെന്ന് സമ്മതപത്രം നല്‍കുന്നതും പൗരോഹിത്യപട്ട സ്വീകരണ വേളയില്‍ അഭിവന്ദ്യ മെത്രാപ്പോലീത്തായെയും പിന്‍ഗാമികളെയും അനുസരിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നതും ഇതിന് തെളിവാണ്.
രൂപതാദ്ധ്യക്ഷനും രൂപതാ വൈദികരും
ഏതൊരു രൂപതയുടെയും അജപാലനപരമായ അടിത്തറ അവിടുത്തെ വൈദികരും വൈദികര്‍ക്ക് മെത്രാനോടുള്ള ബന്ധവുമാണ്. എല്ലാ വൈദികരും മെത്രാന്മാരോട് ചേര്‍ന്ന് ഏകമായ (ഒരേയൊരു) പൗരോഹിത്യത്തില്‍ പങ്കുവെയ്ക്കുന്നു (Presbyterorum Ordinis no. 7). ”പ്രത്യേകവിധമായി, രൂപതയില്‍ സ്വന്തം മെത്രാന്റെ കീഴില്‍ സേവനത്തിന് സമര്‍പ്പിതരായ ഏക പൗരോഹിത്യസമൂഹമായി അവര്‍ രൂപം കൊണ്ടിരിക്കുകയാണ്” (P.O. no.8). രൂപതാധ്യക്ഷന്റെ പ്രതിനിധികളായാണ് രൂപതാ വൈദികര്‍ ഇടവകകളില്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടാണ് ഇടവകയിലെ വൈദികനെ വികാരി (പ്രതിനിധി) അച്ചന് എന്ന് വിളി ക്കുന്നത്. ഇടവക വൈദികന് ശുശ്രൂഷകനും അജപാലകനും എന്ന നിലയില്‍ തനിക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ജനത്തിന് ഇടയില്‍ ശുശ്രൂഷ ചെയ്യേണ്ട ആളാണ്. എന്നാല്‍ മെത്രാനോട് ചേര്‍ന്ന് ഒരേ പൗരോഹിത്യത്തില്‍ പങ്കുപറ്റി ജീവിക്കുമ്പോള്‍ അദ്ദേഹം കൂട്ടായ്മയിലാണ്. ആയതിനാല്‍ ഈ കൂട്ടായ്മയെ ഊനും പ്രസ്ബിത്തേറിയും (Unum Presbyterium) അഥവാ ഏകപൗരോഹിത്യ കൂട്ടായ്മ എന്ന് വിളിക്കുന്നു. (മെത്രാനെ പരസ്യമായി ധിക്കരിച്ച് നില്ക്കുന്ന പുരോഹിതന് ഈ കൂട്ടായ്മയില്‍ നിന്ന് അതിനാല്‍ തന്നെ പുറത്താണ്).
രൂപതാ വൈദികരുടെ ആദ്ധ്യാത്മികത
പാശ്ചാത്യ ലോകത്ത് ഇടവക വൈദികരെ സെക്കുലര്‍ പ്രീസ്റ്റ് എന്ന് വിളിക്കാറുണ്ട്. പൗരസ്ത്യ സഭകളില്‍ വൈദികരെ സെക്കുലര്‍ പുരോഹിതരെന്ന് വിളിക്കുന്ന രീതിയില്ല. കൂട്ടായ പ്രാര്‍ത്ഥന, സമൂഹജീവിതം എന്നിവ ഇല്ലാത്തതിനാലും ലോകത്തില്‍ കൂടുതല്‍ ഇടപെടുവാന്‍ കടപ്പെട്ടിരിക്കുന്നതിനാലുമാകാം പാശ്ചാത്യലോകം രൂപതാ വൈദികരെ സെക്കുലര്‍ വൈദികര്‍ എന്ന് വിളിച്ചത്. എന്നാല്‍, പൗരസ്ത്യ സഭകളില്‍ പുരോഹിതര്‍ വിവാഹിതരായിരുന്ന കാലത്തുപോലും തങ്ങളുടെ ജീവിതത്തിലും ഉപവാസത്തിലും നിഷ്ഠയിലും കണിശത പാലിച്ചു പോന്നതിനാലാവാം ഇടവകപട്ടക്കാര്‍ സെക്കുലര്‍ പ്രീസ്റ്റെന്ന് കണക്കാക്കപ്പെടുന്നില്ല.
ഒന്നിച്ചുള്ള പ്രാര്‍ത്ഥന, സഹവാസം, കൂട്ടായ്മ എന്നിവ സന്യാസജീവിതത്തിന്റെ പ്രത്യേകതകളാണ്. എന്നാല്‍ ഇടവക വൈദികര്‍ സഭയുടെ ജനകീയ മുഖമാണ്. ഇടവകാംഗങ്ങളുമായി ഇടപഴകി ജീവിക്കുന്ന ഇവര്‍ ജനത്തോടൊപ്പം കഴിയുന്നതിനാല്‍ ഇടവക ദൈവാലയങ്ങളോടനുബന്ധിച്ചുള്ള വൈദിക ഭവനത്തിലാണ് ക ഴിയുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം സമൂഹജീവിതക്കാരായ സന്യാസ വൈദികരെപ്പോലെ ഒന്നിച്ചു താമസിക്കേണ്ട ആളല്ല. ആയതിനാല്‍ ഒന്നിച്ചുള്ള കാനോന നമസ്കാരവും മറ്റ് പ്രാര്‍ത്ഥനകളും ഇവര്‍ക്കില്ല. ഇതിനര്‍ത്ഥം പ്രസ്തുത പ്രാര്‍ത്ഥനകള്‍ ഇവര്‍ ചൊല്ലേണ്ടായെന്നല്ല. മറിച്ച്, തനിച്ച് പ്രാര്‍ത്ഥിക്കാന്‍ അവര്‍ കടപ്പെട്ടിരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. കാരണം, ”വിശുദ്ധ അജപാലന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികര്‍, തീഷ്ണതയോടെ യാമപ്രാര്‍ത്ഥനകള്‍ നടത്തേണ്ടതാണ്” (SC no. 86) എന്ന് വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നു. ഇവിടെ ഇടവക വൈദികരും സന്യസ്തരും തമ്മിലുള്ള വ്യത്യാസം ജീവിതക്രമത്തിലൂടെ കാണാം. അത് അവരുടെ ശുശ്രൂഷയിലെ വ്യത്യാസത്തിന് അനുസൃതമാണ്.
സാമ്പത്തിക സ്വാതന്ത്ര്യം
അടുത്തകാലത്ത് നവോത്ഥാനം സൃഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ പറയുന്ന വാദം ഇപ്രകാരമാണ്. സിസ്റ്റേഴ്സിന്റെ പണം മുഴവന്‍ സഭയെടുക്കുന്നു. അവര്‍ക്ക് പണം സ്വന്തമാക്കാനോ വാഹനങ്ങള്‍ സ്വന്തമായി മേടിക്കാനോ അനുവാദമില്ല. എന്നാല്‍ വൈദികര്‍ക്ക് ഇതിനെല്ലാം കഴിയും. ഈ വ്യത്യാസം കടുത്ത അനീതിയാണ്.
ഇവിടെ സന്യാസികള്‍ എന്ന പദം കൊണ്ട് ഇക്കൂട്ടര്‍ അര്‍ത്ഥമാക്കുന്നത് സിസ്റ്റേഴ്സിനെ മാത്രമാണ്. എന്നാല്‍ വ്രതം എടുക്കുന്ന എല്ലാവരും സന്യാസികളാണ്. അതുകൊണ്ടു തന്നെ വ്രതമെടുക്കുന്ന വൈദികരും ബ്രദേഴ്സും സിസ്റ്റേഴ്സുമെല്ലാം സന്യാസികളാണ്. എന്നാല്‍ എല്ലാ വൈദികരും സന്യാസികളല്ല എന്ന് വ്യക്തമാണല്ലോ. (അതായത് വ്രതമെടുക്കാത്ത ഇടവക പട്ടക്കാര്‍ സന്യാസികളല്ല). ഇനി സന്യസ്തര്‍ സമ്പാദിക്കുന്നവ, രൂപതയോ സഭാധികാരികളോ എടുക്കുന്നുണ്ടോ? ഇല്ല എന്നതാണ് വ്യക്തമായ ഉത്തരം. സന്യാസ സഹോദരന്മാരാകട്ടെ സിസ്റ്റേഴ്സാകട്ടെ ആര്‍ക്ക് ലഭിക്കുന്ന തുകയും രൂപതകള്‍ക്ക് ലഭിക്കുന്നില്ല. അത് അതാതു സന്യാസസമൂഹങ്ങള്‍ക്ക് മാത്രമുള്ള പൊതു അക്കൗണ്ടിലേയ്ക്കാണ് നല്കപ്പെടുന്നത്. പ്രസ്തുത തുക എപ്രകാരമാണ് ചെലവിടേണ്ടതെന്ന് തീരുമാനിക്കുന്നത് സഭ/രൂപതകളല്ല; അതാതു സന്യാസസമൂഹങ്ങളുടെ സുപ്പീരിയറുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. പ്രസ്തുത സമിതിയാകട്ടെ കാലാകാലങ്ങളില്‍ ആ സമൂഹങ്ങളില്‍ നടത്തപ്പെടുന്ന തെരെഞ്ഞെടുപ്പനുസരിച്ച് മാറി മാറി വരും.
എന്തുകൊണ്ട് സന്യസ്തര്‍ക്ക് സ്വകാര്യസ്വത്ത് പാടില്ല?
എന്തുകൊണ്ട് സന്യസ്തര്‍ക്ക് സ്വന്തമായി അക്കൗണ്ടുകള്‍ പാടില്ല? ജോലി ചെയ്യുന്നവര്‍ക്ക് സ്വന്തമായി പണം കൈകാര്യം ചെയ്യാനാവുന്നില്ല?
സന്യസ്തര്‍ എടുക്കുന്ന ദാരിദ്ര്യവ്രതം മൂലമാണ് അവര്‍ സ്വകാര്യസ്വത്ത് കൈവശം വയ്ക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നത്. ആദിമസഭയുടെ ചൈതന്യമുള്‍ക്കൊണ്ട് കൊണ്ടാണ് സന്യസ്തര്‍ തങ്ങള്‍ക്കുള്ളത് പൊതുവായി ഉപയോഗിക്കുന്നത്. സന്യാസ സമൂഹങ്ങളില്‍ ഡോക്ടറും അദ്ധ്യാപകരും അടുക്കളയില്‍ ജോലി ചെയ്യുന്നവരും സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നവരുമുണ്ടാകും. അവര്‍ക്ക് ലഭിക്കുന്ന പ്രതഫലത്തിനും വ്യത്യാസമുണ്ടാകും. എന്നാല്‍ സന്യാസികള്‍ എല്ലാവരും തുല്യരാണ്. കാരണം, സന്യാസത്തില്‍ എല്ലാവര്ക്കും ഒരേ മൂല്യമാണ്. അവരുടെ ചെലവുകളെടുക്കുന്നതും സന്യാസ സമൂഹങ്ങള്‍ തന്നെയാണ്. അതിനാല്‍ സന്യാസികള്‍ വസ്തുക്കളും സ്വകര്യ അക്കൗണ്ടുകളും വാഹനങ്ങളും സൂക്ഷിക്കുന്നത് തെറ്റായി മാറും. ഇനി പ്രസ്തുത നിയമത്തിന് ഭേദഗതികള്‍ വരുത്തണമെങ്കില്‍ അതും ചെയ്യേണ്ടത് ഓരോ സന്യാസ സഭകളാണ്. പുറത്ത് നിന്നാരും ഇത് അടിച്ചേല്പിക്കുന്നതുമല്ല.
അപ്പോള്‍ ഇടവക വൈദികര്‍ക്ക് എന്തുകൊണ്ട് ഈ നിയമം ബാധകമല്ല? ഇടവക വൈദികര്‍ പ്രത്യേകിച്ച് ദാരിദ്ര്യ വ്രതമെടുത്തിട്ടില്ല. മാത്രവുമല്ല, സ്വകാര്യസ്വത്ത് കൈവശം വയ്ക്കുന്നതില്‍ നിന്ന് സഭ അവരെ വിലക്കിയിട്ടുമില്ല. കാരണം, സന്യസ്തരില്‍ നിന്ന് വ്യത്യസ്തമായി ഇടവക വൈദികരുടെ ചെലവുകള്‍ അവര്‍ തന്നെയാണ് നടത്തേണ്ടതും. എന്നിരുന്നാലും ദാരിദ്ര്യാരൂപിക്ക് നിരക്കാത്തവിധം വസ്തുക്കളോ വാഹനങ്ങളോ സ്വന്തമാക്കാനോ ഉപയോഗിക്കാനോ പാടില്ലായെന്ന് സഭ ഉപദേശിക്കുന്നു.
സന്യസ്തര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന തുക ചേര്‍ത്തുവച്ച് തങ്ങളുടെ സമൂഹത്തിന് വേണ്ടി സമ്പാദ്യങ്ങള്‍ കുന്നു കൂട്ടുകയല്ല മറിച്ച്, ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി പ്രളയത്തിനു മുമ്പ് ലഭിച്ച കണക്കനുസരിച്ച് കോട്ടയം അതിരൂപതയിലെ സന്യാസ സമൂഹങ്ങളായ ഒ.എസ്.എച്ച്, വിസിറ്റേ ഷന്, സെന്റ് ജോസഫ്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ കോണ്ഗ്രിഷനുകളും മറ്റ് സമൂഹങ്ങളും ചേര്‍ന്ന് 95 ലക്ഷം രൂപയോളം മലബാറിന്റെയും ഹൈറേഞ്ചിന്റെയും വികസനത്തിന് വേണ്ടി കഴിഞ്ഞ വര്‍ഷം നല്കി. (രൂപതാ സംവിധാനത്തിലൂടെ ചെലവിടുന്ന തുക കൂടാതെയാണിത്). പ്രളയകാലത്ത് ചെലവിട്ട തുക ഇതില്‍ പെടുന്നില്ലായെന്നുമോര്ക്കണം. എല്ലാ വര്‍ഷവും ഇതുപോലെ വലിയ ഒരു തുക പ്രസ്തുത സമൂഹങ്ങള്‍ നീക്കി വയ്ക്കുന്നുണ്ട്.
സന്യാസ വസ്ത്രരീതി
സന്യാസികള്‍ക്ക് പ്രത്യേകിച്ച് സിസ്റ്റേഴ്സിന് സന്യാസ വസ്ത്രമുണ്ട്. എന്നാല്‍ വൈദികര്‍ തങ്ങളുടെ സന്യാസ വസ്ത്രം ഉപയോഗിക്കുന്നതിന് ചില ഇളവുകള്‍ ഉപയോഗിക്കുന്നുണ്ടല്ലോ എന്ന് ചോദിക്കുന്നവരുണ്ട്. കത്തോലിക്കാസഭ നേരിട്ട് ഏതെങ്കിലും സന്യാസ സമൂഹത്തിനോ വൈദികര്‍ക്കോ ഡ്രസ്സ് കോഡ് നല്‍കുന്നില്ല. മറിച്ച് അതാത് സമൂഹങ്ങളാണ് അവ നിശ്ചയിക്കുന്നത്. ആ വസ്ത്രരീതി മാറുന്നതിനോ മറ്റൊന്ന് സ്വീകരിക്കുന്നതിനോ സമൂഹങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അവര്‍ ഒന്നിച്ച് തീരുമാനിക്കണമെന്ന് മാത്രം. ഓരോരുത്തര്‍ക്കും തോന്നുംപടി പെരുമാറാന്‍ പറ്റില്ല. ധരിക്കുന്ന സന്യാസ വസ്ത്രമോ ളോഹയോ എന്തു തന്നെയായാലും അവര്‍ പ്രതിനിധാനം ചെയ്യുന്ന ജീവിതശൈലിയെയും അതുവഴി ക്രിസ്തുവിനെയും പകര്‍ന്നു കൊടുക്കുന്നുവെന്ന് അവ ധരിക്കുന്നവര്‍ ഗ്രഹിക്കണം.
ഉപസംഹാരം
രൂപതാ വൈദികര്‍ സന്യാസികളെപ്പോലെയല്ല, തങ്ങളുടെ ശുശ്രൂഷയുടെ രീതിയനുസരിച്ചും ഏറ്റെടുക്കുന്ന നിയോഗമനുസരിച്ചും വ്യത്യസ്തരാണ്. മെത്രാനോട് ചേര്‍ന്ന് ഒരു രൂപതയില്‍ ദൈവജനത്തിന് ശുശ്രൂഷ ചെയ്യുന്ന ഇടവക വൈദികരാണ് സഭയുടെ മാനുഷിക മുഖം പ്രകടമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന അജപാലകര്‍. ലോകത്ത് ഇടപഴകി ജീവിക്കുമ്പോഴും തങ്ങളുടെ ദൈവവിളിക്കനുസൃതമായ സുകൃതങ്ങളാല്‍ നിറഞ്ഞു ജീവിച്ച് കടന്നുപോയ അനേകം ഇടവക പട്ടക്കാര്‍ അതിരൂപതയിലുണ്ടായിരുന്നു.
കോട്ടയം അതിരൂപതാംഗവും സുറിയാനി പണ്ഡിതനുമായിരുന്ന ബഹു. മാത്യു ചെള്ളക്കണ്ടത്തിലച്ചന്റെ മരണവില്പ്പത്രം ഇതിന് സാക്ഷ്യമാണ്. ”ദൈവാനുഗ്രഹത്താല്‍, കഴിഞ്ഞ 52 വര്‍ഷക്കാലവും പൗരോഹിത്യത്തോട് വിശ്വസ്തത പുലര്‍ത്തി, പൗരോഹിത്യത്തെ സ്നേഹിച്ച് ഞാന്‍ ജീവിച്ചു. ഗുരുതരമായ വീഴ്ചകളൊന്നുമുണ്ടാകാതെ, തന്റെ കരവലയത്തില്‍ ഇക്കാലമെല്ലാം എന്നെ സംരക്ഷിച്ച ദൈവത്തിന് ഞാന്‍ നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നു. എനിക്ക് ആരോടും ശത്രുതയോ വെറുപ്പോ ഇല്ല. ആര്‍ക്കെങ്കിലും എന്നോട് ശത്രുതയുള്ളതായി തോന്നുന്നില്ല. വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയും വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.” പൗരോഹിത്യ-സമര്‍പ്പിത ജീവിതം നയിക്കുന്നവര്‍ക്കുള്ള വെല്ലുവിളി കൂടെയാണിത്. ചുരുക്കത്തില്‍, സന്യാസവും പൗരോഹിത്യവും സഭയുടെ ശക്തിയും കൃപാവരത്തിന്റെ ചാലുകളുമാണ്.
സന്യസ്തര്‍ (കന്യാസ്ത്രീകള്‍) അവഗണിക്കപ്പെടുന്നുവെന്നും അവര്‍ക്ക് ബദലായി പൗരോഹിത്യത്തെ അവതരിപ്പിക്കാന്‍ കുറുക്കന് കണ്ണുകളോടെ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ സന്യാസ ജീവിതമെന്തെന്ന് ശരിയായി മനസ്സിലാക്കാന്‍ ഇഷ്ടപ്പെടുന്നില്ല. രൂപതാ വൈദികരുടെ ജീവിതക്രമവും സന്യാസ്തരുടെ (വൈദികര്‍, കന്യാസ്ത്രീകള്‍, ബ്രദേഴ്സ്) ജീവിതക്രമവും രണ്ടാണെന്ന് മനസ്സിലാക്കിയാല്‍ പല സംശയങ്ങള്‍ക്കും ഉത്തരം കിട്ടും. എവിടെയെങ്കിലുമുണ്ടാകുന്ന ഒറ്റപ്പെട്ട വീഴ്ചകളുടെ പേരില്‍ സന്യാസത്തെയും പൗരോഹിത്യത്തെയും സംഘടിതമായി ആക്രമിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരുടെ ലക്ഷ്യം സഭയെ തകര്‍ക്കലാണ്. സഭയെ സ്നേഹിക്കാനും പൗരോഹിത്യ സന്യാസ ദൈവവിളികളെ പ്രാര്‍ത്ഥിച്ച് ശക്തിപ്പെടുത്താനും സംഘടിത സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനും ഈ കാലഘട്ടം നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്.
ഡോ. മാത്യു കൊച്ചാദംപള്ളി
(തുടരും… കേരളത്തിലെ സന്യാസ ചരിത്രം)