ഇറാഖിലേയ്ക്കുള്ള ക്രൈസ്തവ തീര്‍ത്ഥാടനം പുനരാരംഭിച്ചേക്കും

ഇറാഖിലേയ്ക്കുള്ള ക്രൈസ്തവ തീര്‍ത്ഥാടനം വൈകാതെ പുനരാരംഭിച്ചേക്കുമെന്ന് സൂചന. ഫ്രാന്‍സിസ് പാപ്പായുടെ ചരിത്രപ്രസിദ്ധമായ ഇറാഖ് സന്ദര്‍ശനമാണ് ഇതിന് വഴി വച്ചത്. അതനുസരിച്ച് ഊര്‍ എന്ന ചരിത്രപ്രസിദ്ധമായ സ്ഥലം തീര്‍ത്ഥാടനകേന്ദ്രമായി മാറ്റാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക സന്ദര്‍ശനം നടന്ന് വെറും രണ്ട് മാസത്തിനുശേഷം തന്നെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള സഭാപ്രതിനിധികള്‍, പൂര്‍വ്വപിതാവായ അബ്രാഹം വാഗ്ദത്തനാട്ടിലേയ്ക്കുള്ള തന്റെ യാത്ര ആരംഭിച്ച ഊര്‍ ദേശത്ത് ഒരുമിച്ചുകൂടിയിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ പല കേന്ദ്രങ്ങളും ഇറാഖുമായി ബന്ധപ്പെട്ടുള്ളവയാണ്. ഇതോട് അനുബന്ധിച്ചുള്ള പ്രതിനിധിസംഘങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച പൂര്‍വ്വപിതാവായ അബ്രാഹമിന്റേതെന്നു കരുതപ്പെടുന്ന ഭവനത്തില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥനയും നടത്തി.

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇറാഖ് സന്ദര്‍ശനത്തിന് ഏറെ ആഗ്രഹം പുലര്‍ത്തിയിരുന്നെങ്കിലും ആഭ്യന്തരമായ സംഘര്‍ഷങ്ങള്‍ മൂലം അത് സാധിക്കാതെ പോയിരുന്നു. ആദ്യമായി ഫ്രാന്‍സിസ് പാപ്പായാണ് ഇറാഖ് സന്ദര്‍ശിച്ചത്. മാര്‍ച്ച് ആറിന് ഇറാഖില്‍ വച്ച് ഫ്രാന്‍സിസ് പാപ്പാ സര്‍വ്വമത സമ്മേളനത്തിലും പങ്കെടുത്തിരുന്നു. വിശുദ്ധനാടിന്റെ ഭാഗം കൂടിയാണ് ക്രൈസ്തവചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഇറാഖ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.