ഹരിയാനയിൽ പള്ളിക്ക് നേരെ ആക്രമണം: ക്രിസ്തുവിന്റെ തിരുസ്വരൂപം നശിപ്പിച്ചു

ഹരിയാനയിലെ അംബാലയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരേ ആക്രമണം. അംബാല കന്റോണ്‍മെന്റിലെ ഹോളി റെഡീമര്‍ പള്ളിയുടെ പ്രവേശനകവാടത്തിലെ ക്രിസ്തുവിന്റെ തിരുസ്വരൂപം അക്രമികള്‍ നശിപ്പിച്ചു. ക്രിസ്തുമസ് ദിനമായ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. സിസിടിവി കാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

രാത്രി 12.30 -ഓടെ രണ്ടുപേർ പള്ളിയുടെ മതിൽ ചാടിക്കടക്കുന്നതും പുലർച്ചെ 1.40 -ഓടെ യേശു ക്രിസ്തുവിന്‍റെ രൂപം തകർക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും അന്വേഷണത്തിനായി പോലീസ് സംഘം രൂപവത്കരിച്ചതായും അംബാല എസ്പി പൂജ ഡാബ്ല പറഞ്ഞു. ഉത്തരേന്ത്യയില്‍ ഈയിടെ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വലിയതോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.