ചൈനയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിന് കാരണം ക്രൈസ്തവരാണെന്ന് ആരോപണം

ചൈനയിലെ ഹെബി പ്രവിശ്യയിൽ വർദ്ധിച്ചുവരുന്ന കോവിഡ് പകർച്ചവ്യാധിക്ക് കാരണം ക്രൈസ്തവരാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നു. ഇതിന് മറുപടിയായി, ഷിജിയാഹുവാങ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷനും കത്തോലിക്കാ രൂപതയും ഔദ്യോഗിക പ്രസ്താവന ഇറക്കി. ക്രൈസ്തവർക്കെതിരെ ഉള്ള ചൈനീസ് സർക്കാരിന്റെ പുതിയ തന്ത്രമാണ് ഇതെന്ന് വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു.

“ആരോപണത്തെ തുടർന്ന് കത്തോലിക്കാ പുരോഹിതരുടെയും വിശ്വാസികളുടെയും അവകാശങ്ങളും നിയമാനുസൃത ആനുകൂല്യങ്ങളും റദ്ദാക്കുവാനാണ് തീരുമാനം. സമൂഹത്തിന്റെ ഐക്യവും സ്ഥിരതയും ഇല്ലാതാക്കുവാൻ ഇതൊരു മാർഗമായി സ്വീകരിച്ചിരിക്കുകയാണ്. ഇന്നുവരെ, ഷിജിയാഹുവാങ്ങിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ ഒരാൾ മാത്രമേ കത്തോലിക്കാ വിശ്വാസിയാകുന്നുള്ളു,” – ഷിജിയാഹുവാങ് രൂപത ഇറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 155 സ്ഥലങ്ങൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും മതപരമായ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ബെയ്ജിംഗ് വംശീയ, മതകാര്യ കാര്യാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പുതിയ പകർച്ചവ്യാധി പടരാതിരിക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) അധികൃതർ ഹെബി പ്രവിശ്യയിൽ 11 ദശലക്ഷം ആളുകളെ പൂട്ടിയിട്ടിരിക്കുകയാണെന്ന് എൻ‌ബി‌സി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഹെബിയിലും ബെയ്ജിംഗിലും മതപരമായ പ്രവർത്തനങ്ങൾ സി‌സി‌പി അനിശ്ചിതമായി നിയന്ത്രിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.