ചെല്ലാനം കടലാക്രമണം; ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പുമാര്‍

ചെല്ലാനം കടലാക്രമണത്തില്‍ നിന്ന് ആളുകളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കൊച്ചി മെത്രാന്‍ ജോസഫ് കരിയില്‍, ആലപ്പുഴ സഹായമെത്രാന്‍ ജെയിംസ് ആനാപ്പറമ്പില്‍ എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു. അടിയന്തരമായി ജില്ലാ കളക്ടര്‍ ചെല്ലാനം സന്ദര്‍ശിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതീവ ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ ചെല്ലാനത്തുള്ളത്. തുടര്‍ച്ചയായ കടലാക്രമണത്തില്‍ 350 വീടുകള്‍ വെള്ളത്തിലാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണം.

ദുരന്തബാധിത പ്രദേശത്തെ ആളുകളെ സുരക്ഷാസ്ഥലങ്ങളിലേയ്ക്ക് മാറ്റാന്‍ അധികാരികള്‍ തയ്യാറാവണം. ദുരിതാശ്വാസ ക്യാമ്പുകളെക്കുറിച്ചുള്ള ദുരനുഭവങ്ങളാണ് ആളുകളെ ക്യാമ്പില്‍ പോകുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ശുചിത്വവും സൗകര്യവുമുള്ള ക്യാമ്പുകള്‍ ഒരുക്കി ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം തയാറാകണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.