ചാവറത്തിരുനാളിനു കൊടിയേറി, മന്നാനം ഇനി ഭക്തിയുടെ കേന്ദ്രമാകും

മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളിനു കൊടിയേറി. ഇനി മന്നാനം ഭക്തിയുടെ കേന്ദ്രമാകും. ഇന്നലെ വൈകുന്നേരം ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു.

കൊടിയേറ്റിനുശേഷം വിശുദ്ധ കുര്‍ബാന മധ്യേ അദ്ദേഹം സന്ദേശം നല്‍കി. സാധാരണ മനുഷ്യരുടെ ജീവിതത്തെ ദൈവികത കൊണ്ടു നിറച്ച പുണ്യാത്മാവാണ് വിശുദ്ധ ചാവറയച്ചനെന്നു മാര്‍ തോമസ് തറയില്‍ പറഞ്ഞു. എല്ലാവരും നിരന്തരം കര്‍ത്താവിനെ സ്തുതിക്കണം എന്നത് ചാവറയച്ചനിലൂടെ നമുക്ക് ലഭിക്കുന്ന സന്ദേശമാണ്. ദൈവത്തെ പരമാര്‍ഥ ഹൃദയത്തോടെ സ്‌നേഹിക്കുന്‌പോള്‍ ദൈവം നമ്മെ ഉപയോഗിക്കും. കഴിവുകള്‍ നല്‍കി നമ്മെ അനുഗ്രഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാന്നാനം ആശ്രമം പ്രിയോര്‍ ഫാ.സ്‌കറിയ എതിരേറ്റ് സിഎംഐ, ഫാ.ലൂക്കോസ് ചാമക്കാലാ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൊടിയേറ്റിന് ഒരുക്കമായി ഉച്ചകഴിഞ്ഞ് 2.30നു ഫാ. ജോര്‍ജ് കാട്ടൂര്‍ എംസിബിഎസ് നയിച്ച ദിവ്യകാരുണ്യ ആരാധന നടന്നു. 4.30 ന് വില്ലൂന്നി ഇടവകയില്‍ നിന്നുള്ള തീര്‍ഥാടകസംഘം ദേവാലയത്തിലെത്തി. തുടര്‍ന്നായിരുന്നു തിരുനാളിന് കൊടിയേറിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.