സ്വയം നിയന്ത്രിതസംവിധാനങ്ങളുള്ള ആയുധങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് വത്തിക്കാന്റെ സ്ഥിരം നിരീക്ഷകസംഘം

ആധുനിക സാങ്കേതികവിദ്യയുടെ ഫലമായ, സ്വയം നിയന്ത്രിത മാരാകായുധങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ജീവകാരുണ്യപ്രവര്‍ത്തന അന്താരാഷ്ട്ര നിയമത്തിന്റെ മേഖലയില്‍ മാത്രമല്ല, വിശ്വശാന്തിയെയും ലോകത്തിന്റെ കെട്ടുറപ്പിനെയും സംബന്ധിച്ചും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്ന് പരിശുദ്ധ സിംഹാസാനത്തിന്റെ സ്ഥിരം നിരീക്ഷക സംഘം ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്ര സഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധ സിംഹാസാനത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥിരം നിരീക്ഷകസംഘം സ്വയം നിയന്ത്രിത ആയുധ സംവിധാനങ്ങളെ അധികരിച്ചുള്ള 2021 -ലെ സര്‍ക്കാര്‍ വിദഗ്ദ്ധരുടെ സംഘത്തിന്റെ യോഗത്തിനു നല്‍കിയ ഒരു പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. സ്വയം നിയന്ത്രിത സംവിധാനങ്ങളുള്ള ആയുധങ്ങളുടെ കാര്യത്തില്‍ ജനത്തിരക്കുള്ള നഗരപ്രദേശങ്ങളില്‍ ഇത്തരം ആയുധങ്ങള്‍ ശരിയായ മേല്‍നോട്ടമില്ലാതെ ഉപയോഗിക്കുന്നത് അപകടസാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും ലക്ഷ്യം തെറ്റി അപ്രതീക്ഷിത വിപത്തുകള്‍ക്കു കാരണമായേക്കാമെന്നും അങ്ങനെ അന്താരാഷ്ട്ര മാനവിക നിയമങ്ങളുടെ ലംഘനത്തിനു കാരണമാകാമെന്നും പരിശുദ്ധ സിംഹാസനം മുന്നറിയിപ്പു നല്‍കുന്നു.

അതുകൊണ്ടു തന്നെയാണ് നിര്‍മ്മിതബുദ്ധി അഥവാ, കൃത്രിമബുദ്ധിയുള്ള ആയുധപദ്ധതികളില്‍ ചിലതിനെ ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ എതിര്‍ക്കുന്ന വിഭാഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതെന്നും ഇക്കൂട്ടരില്‍ പ്രമുഖ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ദ്ധരും ഗവേഷകരും സൈനിക ഉദ്യോഗസ്ഥരുമൊക്കെയുണ്ടെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമം നടപ്പിലാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു പ്രേരകശക്തി കൂടിയാണെന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കുന്നു. അവ പ്രത്യക്ഷമായി നിരോധിക്കപ്പെട്ടിട്ടില്ലെങ്കിലും ധാര്‍മ്മികത, ആത്മീയമൂല്യങ്ങള്‍, അനുഭവം, സൈനിക ധാര്‍മ്മികത എന്നിവയുടെ അടിസ്ഥാനത്തില്‍ അവ നിരോധിതങ്ങളാണെന്നും പ്രസ്താവന പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.