പെസഹദിനമായ ഏപ്രിൽ 18ലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ആസാം, ബിഹാർ, ഛത്തീസ്ഗഡ്, ജമ്മു കാഷ്മീർ, കർണാടക, മഹാരാഷ്ട്ര, മണിപ്പൂർ, ഒഡീഷ, പുതുച്ചേരി, തമിഴ്നാട്, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്.
പെസഹാ ദിവസം പൊതു അവധിയല്ലെങ്കിലും ക്രൈസ്തവക്ക് പ്രധാന ദിവസമായതിനാൽ 20 ദശലക്ഷത്തോളംവരുന്ന വോട്ടർമാർക്ക് അതിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ് ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് ദിനമായതിനാൽ അതിന്റെ ചുമതലയുള്ള ക്രൈസ്തവർക്ക് ഈ ആചാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു തടസമുണ്ടാക്കും. കൂടാതെ, വോട്ടെടുപ്പ് സജ്ജമാക്കിയിരിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളിലും സ്കൂളുകളിലും വോട്ടെടുപ്പും പെസഹ ദിനാചരണ ശുശ്രൂഷകളും നടക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയ്ക്ക് അയച്ച കത്തിൽ ബിഷപ് മസ്കരിനാസ് വിശദമാക്കി.