ഭാരതത്തിലെ കത്തോലിക്കരുടെ ഇഷ്ട പ്രാര്‍ത്ഥനയേത്? സര്‍വ്വേ ഫലം വെളിപ്പെടുത്തുന്നതിങ്ങനെ

വ്യക്തിപരമായി ധാരാളം പ്രാര്‍ത്ഥിക്കുന്നവരാണ് ക്രൈസ്തവര്‍. എന്നാല്‍, അതില്‍ത്തന്നെ വിശ്വാസിസമൂഹത്തിന് ഏറ്റവും പ്രിയപ്പെട്ട, മടുപ്പു തോന്നാതെ ചൊല്ലാന്‍ ഇഷ്ടമുള്ള പ്രാര്‍ത്ഥനയേത് എന്ന ചോദ്യവുമായി ഭാരതത്തിലെ കത്തോലിക്കരുടെ ഇടയില്‍ ഒരു സർവ്വേ നടത്തിയിരുന്നു. അതില്‍ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്, തങ്ങളുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥന ജപമാലയാണ് എന്നായിരുന്നു.

മറിയത്തോടുള്ള സ്‌നേഹത്തിലും ഭക്തിയിലുമാണ് കത്തോലിക്കര്‍ പ്രത്യേകിച്ച്, ഭാരതീയരായ കത്തോലിക്കര്‍ വളര്‍ന്നുവരുന്നത് എന്നതാണ് ഇത് വെളിവാക്കുന്നത്. ഏറ്റവും എളുപ്പമായ പ്രാര്‍ത്ഥനയാണ് എന്നതിനൊപ്പം ജപമാല സ്വര്‍ഗ്ഗം നല്കിയ പ്രാര്‍ത്ഥനയാണെന്നതും ദൈവാനുഭവം ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന പ്രാര്‍ത്ഥനയാണെന്നതും അതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.

മാതാവിനോടുള്ള വണക്കവും പ്രാര്‍ത്ഥനയും ഓരോ കത്തോലിക്കന്റെയും ജീവിതവുമായി അഭേദ്യമായ വിധത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. എല്ലാ പ്രാര്‍ത്ഥനകളിലും വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാര്‍ത്ഥന ജപമാലയാണെന്നാണ് വി. പത്താം പീയൂസ് മാര്‍പാപ്പയുടെ സാക്ഷ്യം. സന്തോഷത്തിലും ദു:ഖത്തിലുമെല്ലാം ജപമാല തന്റെ കൂടെയുണ്ടായിരുന്നുവെന്നാണ് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ അനുഭവവും സാക്ഷ്യവും.

ജപമാല ആര് പ്രചരിപ്പിക്കുന്നുവോ അവര്‍ രക്ഷിക്കപ്പെട്ടിരിക്കും എന്ന് വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോംഗോ വിശ്വസിച്ചിരുന്നു. അതുകൊണ്ട് നമുക്ക് ജപമാലഭക്തി പ്രചരിപ്പിക്കാം. ജപമാലയുടെ ഭക്തരാകാം. കുടുംബങ്ങളിലും കൂട്ടായ്മയിലും തനിച്ചുമെല്ലാം ജപമാല ചൊല്ലി നമുക്ക് പ്രാര്‍ത്ഥിക്കാം.