സുഡാനിൽ കുട്ടികൾക്കു നേരെയുള്ള അക്രമങ്ങൾ തുടരുന്നു: യുണിസെഫ്

സുഡാനിൽ കുട്ടികൾക്കു നേരെയുള്ള അക്രമങ്ങൾ തുടരുന്നുവെന്ന് യുണിസെഫ്. 2021 ഒക്ടോബർ 25 -ന് സുഡാനിൽ ഉണ്ടായ സൈനിക അട്ടിമറിക്കു ശേഷം, കുട്ടികളുടെ അവകാശങ്ങൾക്കെതിരെ നൂറ്റിയിരുപതിലധികം തവണ ഗുരുതരമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യൂണിസെഫിന്റെ മദ്ധ്യപൂർവ്വദേശങ്ങൾക്കും വടക്കേ ആഫ്രിക്കക്കും വേണ്ടിയുള്ള പ്രാദേശിക ഡയറക്ടർ ടെഡ് ചൈബൻ പറഞ്ഞു.

കാർത്തൂമിലെ പ്രകടനങ്ങൾക്കിടെ ഒൻപത് കുട്ടികൾ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൗമാരക്കാരായ ആൺകുട്ടികൾക്കെതിരെയാണ് കൂടുതൽ അതിക്രമങ്ങളും നടന്നിരിക്കുന്നത്. 12 വയസ്സുള്ള ആൺകുട്ടികളും പെൺകുട്ടികളും വരെ കസ്റ്റഡിയിലെടുക്കപ്പെട്ടിട്ടുണ്ട്. ചികിത്സാകേന്ദ്രങ്ങൾക്കു നേരെ അടിക്കടിയുള്ള അക്രമങ്ങളിൽ നിരവധി കുട്ടികൾക്ക് മർദ്ദനമേറ്റു.

രാജ്യത്തെ കുട്ടികളെ എല്ലാ സാഹചര്യങ്ങളിലും അപകടത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും സംരക്ഷിക്കാൻ സുഡാനിലെ അധികാരികളോട് യൂണിസെഫ് പ്രാദേശിക ഡയറക്ടർ ആവശ്യപ്പെട്ടു. സംഘട്ടനങ്ങളിലും രാഷ്ട്രീയ സംഭവങ്ങളിലും കുട്ടികളെ ഒരു ലക്ഷ്യമാക്കരുതെന്നും കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്കു നേരെയുള്ള അമിതമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.