ഉക്രേനിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാൻ വിദേശകാര്യ മന്ത്രി

ഉക്രേനിയൻ വിദേശകാര്യ മന്ത്രിയായ ഡിമിട്രോ കുലേബയുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാൻ വിദേശകാര്യ മന്ത്രിയായ ആർച്ചുബിഷപ്പ് പോൾ ഗല്ലാഗർ. മെയ് 20- ന് കിവീവിൽ വച്ചാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്.

ലോക സമാധാനം പുനഃസ്ഥാപിക്കുന്നതായിരുന്നു ഇവരുടെ ചർച്ചാ വിഷയം. റഷ്യ – ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചയ്ക്ക് വത്തിക്കാൻ സന്നദ്ധത അറിയിച്ചു. “റഷ്യൻ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഉക്രേനിയക്കാരോട് പരിശുദ്ധ സിംഹാസനത്തിന്റെ അടുപ്പം പ്രകടിപ്പിക്കാനാണ് ഈ സന്ദർശനം. ഈ സന്ദർശനത്തിലൂടെ ഉക്രേനിയൻ ജനതയുടെ മുറിവുകളിൽ സ്പർശിക്കാനും സമാധാനത്തിനായുള്ള അവരുടെ നിലവിളി കേൾക്കാനും എനിക്ക് സാധിച്ചു”- ആർച്ചുബിഷപ്പ് പോൾ പറഞ്ഞു.

ആർച്ചുബിഷപ്പ് പോൾ മെയ് 18- നാണ് ഉക്രൈനിലെത്തിയത്. റഷ്യൻ അധിനിവേശത്തിൽ തകർന്ന ഉക്രൈൻ നഗരങ്ങളായ ബുച്ച, വോർസെൽ, ഇർപിൻ എന്നിവയും ആർച്ചുബിഷപ്പ് സന്ദർശിച്ചിരുന്നു. 68- കാരനായ ആർച്ചുബിഷപ്പ് ബുച്ചയിലെ കൂട്ടക്കുഴിമാടങ്ങളിൽ പ്രാർത്ഥനകളും അർപ്പിച്ചു. ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥനപ്രകാരം ഉക്രൈനിലേക്ക് യാത്ര ചെയ്യുന്ന പാപ്പായുടെ മൂന്നാമത്തെ പ്രതിനിധിയാണ് ആർച്ചുബിഷപ്പ് പോൾ. കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കിയും കർദ്ദിനാൾ മൈക്കൽ സെർണിയുമാണ് ഇതിനുമുൻപ് ഉക്രൈൻ സന്ദർശിച്ച പാപ്പായുടെ മറ്റ് പ്രതിനിധികൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.