നൈജീരിയയിലെ ദൈവാലയത്തിൽ നടന്ന കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് വത്തിക്കാൻ

നൈജീരിയയിലെ കത്തോലിക്കാ ദേവാലയത്തിൽ പന്തക്കുസ്താ ദിനത്തിൽ നടന്ന കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് വത്തിക്കാൻ. ഒണ്ടോ സംസ്ഥാനത്തെ ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ ദൈവാലയത്തിലാണ് 50 പേരുടെ മരണത്തിനിരയാക്കിയ ആക്രമണം നടന്നത്.

“പന്തക്കുസ്താ ദിനത്തിൽ, നൈജീരിയൻ ദേവാലയത്തിൽ നടന്ന ആക്രമണത്തിൽ അനേകം വിശ്വാസികളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഇരകൾക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിക്കുന്നു. പരിശുദ്ധാത്മാവ് അവരെ ആശ്വസിപ്പിക്കട്ടെ” – ജൂൺ അഞ്ചിന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സംയമനം പാലിക്കാനും രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാനും വിശ്വാസികളോട് ഒണ്ടോ അതിരൂപതാ ബിഷപ്പ് ജൂഡ് അയോഡെജി അരോഗുണ്ടഡെ പറഞ്ഞു.

“ഇടവകയിലെ വിശ്വാസികൾക്കു വേണ്ടിയും വൈദികർക്കും സമർപ്പിതർക്കും ബിഷപ്പിനും വേണ്ടി നമുക്ക് തുടർന്നും പ്രാർത്ഥിക്കാം. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ. പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു” – ജൂൺ അഞ്ചിന് അതിരൂപതാ ഡയറക്ടറേറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയും ആക്രമണത്തിൽ ഖേദം അറിയിച്ചിട്ടുണ്ട്.

ദൈവാലയത്തിൽ പരിശുദ്ധ കുർബാന നടക്കുന്നതിനിടയിലാണ് ആയുധധാരികളുടെ ആക്രമണം നടന്നത്. ആക്രമികൾ ആരൊക്കെയെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.