വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറി ഇനി ഡിജിറ്റൽ: എൺപതിനായിരത്തിലധികം കൈയെഴുത്തുപ്രതികൾ പുനഃസ്ഥാപിക്കും

വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറി ഡിജിറ്റലാകുന്നു. ഇതിനെത്തുടർന്ന്, എൺപതിനായിരത്തിലധികം പുരാതന കൈയെഴുത്തുപ്രതികൾ കോൾനാഗി ഫൗണ്ടേഷനുമായുള്ള ഒരു കരാറിന്റെ ഫലമായി പുനഃസ്ഥാപിക്കും. അതുല്യമായ രേഖകൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സംരംഭം.

വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറിയുടെ ഷെൽഫുകൾ മനുഷ്യരാശിയുടെ എഡിറ്റോറിയൽ മെമ്മറിയുടെ വലിയൊരു ഭാഗം സൂക്ഷിക്കുന്നു. അവയിൽ 82,000 ത്തിലധികം കൈയെഴുത്തുപ്രതികളും 1.6 ദശലക്ഷം അച്ചടിച്ച പുസ്തകങ്ങളും (അവയിൽ എണ്ണായിരത്തിലധികം ഇൻകുനാബുല) അടങ്ങിയിരിക്കുന്നു. ബോട്ടിസെല്ലിയുടെ ഡിവൈൻ കോമഡി ചിത്രീകരണങ്ങളുള്ള ഒരു രേഖയും സിസറോയുടെ റിപ്പബ്ലിക്കിന്റെ ഏതാണ്ട് പൂർണ്ണമായ ഒരേയൊരു പകർപ്പും ഇന്നും നിലനിൽക്കുന്ന അമൂല്യശേഖരങ്ങളിലെ നാഴികക്കല്ലുകളാണ്.

കാലക്രമേണ, മഷിയുടെ നനവും ജീർണ്ണതയും മൂലം നാശം സംഭവിക്കുന്നത് മിക്ക മാർപാപ്പമാർക്കും വലിയ ബുദ്ധിമുട്ടുകൾ വരുത്തിയിരുന്നു. “സംരക്ഷിക്കപ്പെട്ട ഈ വസ്തുക്കൾ വളരെ മോശമായ അവസ്ഥയിലാണ്. അത് ഏറ്റവും മികച്ച രീതിയിൽ പുനഃസ്ഥാപിക്കാൻ ഞങ്ങൾ നടപടി സ്വീകരിച്ചില്ലെങ്കിൽ അവ നഷ്ടപ്പെടാം” – ഈ നഷ്ടം തടയുന്നതിനായി അടുത്ത അഞ്ചുവർഷത്തേക്ക് വത്തിക്കാനുമായി ഒരു കരാറിൽ ഒപ്പുവച്ച കോൾനാഗി ഫൗണ്ടേഷന്റെ കാൻഡിഡ ലോഡോവിക്ക ഡി ആഞ്ചലിസ് കോർവി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.