മതസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടെ നാലു രാജ്യങ്ങളെക്കൂടി ചേർക്കണമെന്ന് USCIRF -ന്റെ മുന്നറിയിപ്പ്

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, മതസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിൽ പ്രധാനമായും പത്ത് രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം അഫ്ഗാനിസ്ഥാൻ, ഇന്ത്യ, നൈജീരിയ, സിറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് യുഎസ് കമ്മീഷൻ ‘ഓൺ ഇന്റർലിജിയസ് ഫ്രീഡം’ (USCIRF) ഏപ്രിൽ 25 -നു പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

“ചില രാജ്യങ്ങളിൽ, പ്രത്യേകിച്ച് താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ മതസ്വാതന്ത്ര്യത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും അപചയത്തിൽ ഞങ്ങൾ നിരാശരാണ്. മതന്യൂനപക്ഷങ്ങൾ പീഡനങ്ങളും തടങ്കലുകളും നേരിടുന്നുണ്ട്. അവർക്ക് അവരുടെ വിശ്വാസം ജീവിക്കാൻ സാധിക്കുന്നില്ല. മതവിശ്വാസത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും വ്യാപകമാണ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസവും പ്രാതിനിധ്യവും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇവിടെയുള്ളത്” – USCIRF ചെയർമാൻ നദീൻ മാൻസിയ പറഞ്ഞു.

യു.എസ്.സി.ഐ.ആർ.എഫ് ഒരു ഉഭയകക്ഷി ഫെഡറൽ കമ്മീഷനാണ്. അത് കോൺഗ്രസിനെയും യു.എസ് സർക്കാരിനെയും ഉപദേശിക്കുകയും ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു. കമ്മീഷൻ, അതിന്റെ കണ്ടെത്തലുകളെ ആശ്രയിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രാജ്യങ്ങളെ ‘പ്രത്യേക പരിഗണനയുള്ള രാജ്യങ്ങൾ’ അല്ലെങ്കിൽ CPC കൾ ആയി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്നു.

USCIRF അഭ്യർത്ഥനയിൽ 2021 നവംബറിൽ പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇതിനകം നിശ്ചയിച്ചിട്ടുള്ള ബർമ്മ, ചൈന, എറിത്രിയ, ഇറാൻ, ഉത്തര കൊറിയ, പാക്കിസ്ഥാൻ, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ പത്തു രാജ്യങ്ങൾ ഉൾപ്പെടുന്നു. ഇവ കൂടാതെ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, നൈജീരിയ, സിറിയ, വിയറ്റ്നാം എന്നിവയും പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളായി നിയോഗിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു. ഒരു വർഷത്തിനു ശേഷം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നൈജീരിയയെ അതിന്റെ പദവി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ കമ്മീഷൻ ഖേദം പ്രകടിപ്പിച്ചു. നൈജീരിയയിൽ, “മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ വളരെ മോശമായി തുടരുന്നു” എന്ന് റിപ്പോർട്ട് പറയുന്നു.

താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷം അഫ്ഗാനിസ്ഥാനിലെ മതസ്വാതന്ത്ര്യ സാഹചര്യം കൂടുതൽ വഷളായി. താലിബാനിൽ നിന്ന് വ്യത്യസ്‌തമായ വിശ്വാസങ്ങളും ആചാരങ്ങളുമുള്ള മുസ്‌ലിംകൾ ഉൾപ്പെടെയുള്ള മറ്റ് വിശ്വാസങ്ങളുടെ അനുയായികൾ “ഗുരുതരമായ അപകടസാധ്യതയിലാണ്” എന്ന് റിപ്പോർട്ട് പറയുന്നു. ഭൂരിഭാഗം ഹിന്ദുക്കളും സിഖുകാരും രാജ്യം വിട്ട് പലായനം ചെയ്തിട്ടുണ്ട്. അതേ സമയം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ, ബഹായികൾ, അഹമ്മദീയ മുസ്ലീങ്ങൾ എന്നിവർ തങ്ങളുടെ മതങ്ങൾ രഹസ്യമായി ആചരിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.