വധശിക്ഷയും പീഡനങ്ങളും സ്വീകാര്യമല്ല: നിലപാടിൽ ഉറച്ച് വത്തിക്കാൻ

‘വധശിക്ഷയും കുറ്റവാളികളെന്ന് കരുതപ്പെടുന്നവർക്കെതിരായ പീഡനങ്ങളും മനുഷ്യാന്തസ്സിനെതിരായ പ്രവർത്തി’ എന്ന്, യൂറോപ്പിലെ സുരക്ഷക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം പ്രതിനിധി മോൺസിഞ്ഞോർ യാനുഷ് ഉർബാൻചിക്. മാനവികമാനത്തെ കുറിച്ചുള്ള വാഴ്‌സാവ്‌ കോൺഫെറെൻസിന്റെ ആറാമത് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം വത്തിക്കാന്റെ നിലപാട് ഊന്നിപ്പറഞ്ഞത്.

കേസന്വേഷണങ്ങളുടെ ഭാഗമായി, കുറ്റകൃത്യങ്ങളിൽപെട്ട ആളുകൾ ഏൽക്കേണ്ടിവരുന്ന പീഡനങ്ങൾ വ്യക്തികളുടെ അന്തസ്സിന് എതിരായവയാണ്. ഗർഭസ്ഥാവസ്ഥ മുതൽ സ്വാഭാവിക മരണം വരെയുള്ള ഒരാളുടെ ജീവിതത്തിൽ, നിബന്ധനകളൊന്നുമില്ലാതെ അദ്ദേഹത്തിന്റെ അന്തസ്സ് മാനിക്കപ്പെടേണ്ടതാണെന്നാണ് പരിശുദ്ധ സിംഹാസനം എപ്പോഴും അവകാശപ്പെടുന്നത്. മനുഷ്യന്റെ സമഗ്രതയെ ലംഘിക്കുന്ന എല്ലാത്തരം പീഡനങ്ങളെയും തങ്ങൾ അപലപിക്കുന്നു – മോൺ. യാനുഷ് ഉർബാൻചിക് വ്യക്തമാക്കി.

സത്യാന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാത്തരം പ്രവർത്തികളും മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും മാനിച്ചുകൊണ്ടുള്ളതാകണമെന്ന് മോൺ. ഉർബാൻചിക് ആവശ്യപ്പെട്ടു. ഈയൊരർത്ഥത്തിൽ, എത്ര വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെങ്കിലും അന്വേഷണപ്രക്രിയയിൽ പീഡനങ്ങൾക്കെതിരായ എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നത് ഉറപ്പു വരുത്തണം. വിചാരണയിലേക്ക് വിവരങ്ങൾ നേടുക എന്ന ഏക ഉദ്ദേശം മുന്നിൽ വച്ച് ആളുകളെ തടങ്കലിൽ വയ്ക്കുന്നതും ഇത്തരത്തിൽ അനുവദിക്കപ്പെടാൻ പാടില്ലെന്ന് വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.