ഉക്രൈൻ സമൂഹത്തിനു കൈത്താങ്ങായ മാൾട്ടയുടെ പരമോന്നത മിലിറ്ററി സഖ്യത്തിന്റെ ആദരം

ഉക്രൈൻ യുദ്ധത്തിന്റെ ഭീകരതയിൽ വിറങ്ങലിച്ചു പോയ ജനതയ്ക്ക് സ്വാന്തനത്തിന്റെ സഹായം ഇടതടവില്ലാതെ എത്തിക്കുവാൻ അക്ഷീണം പരിശ്രമിച്ച ഓർഡർ ഓഫ് മാൾട്ടയുടെ അംഗങ്ങൾക്ക് ഗ്രീക്ക് കത്തോലിക്കാസഭയുടെ ഉക്രൈൻ പരമാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയാറ്റോസ്ളാവ് ഷെവ്ച്ക് കൃതജ്ഞതയോടെ ആദരമർപ്പിച്ചു. ഇറ്റലിയിലെ ഉക്രൈൻ എക്‌സാർകേറ്റ് കേന്ദ്രത്തിൽ വച്ച് മോൺസിഞ്ഞോർ ദിയോണീസിയോ ലാക്കോവിച്ച് ആണ് ഓർഡർ ഓഫ് മാൾട്ട നേതാവ് ജോൺ ടി ലൻടാപ്പിന് പരമാധ്യക്ഷന്റെ ഒപ്പോടുകൂടിയ കൃതജ്ഞതാഫലകം കൈമാറിയത്.

തദവസരത്തിൽ മാർപ്പാപ്പയുടെ ഓർഡർ ഓഫ് മാൾട്ട പ്രതിനിധി കർദിനാൾ സിൽവാനോ മരിയ തോമാസിയും, പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ലിയനാർഡോ സാന്ദ്രിയും സന്നിഹിതരായിരുന്നു. ഉക്രൈൻ ജനതയുടെ ദുരിതമുഖം എടുത്തു പറഞ്ഞ ജോൺ ടി ലൻടാപ്പിൻ സാധ്യമായതെല്ലാം ഉക്രൈനിൽ ഇനിയും ചെയ്യുമെന്ന ഉറപ്പു നൽകിയപ്പോൾ കർദിനാൾ ലിയോനാർദോ സാന്ദ്രി യുദ്ധത്തിൽ വിറങ്ങലിച്ചു പോയ ജനതയുടെയും പ്രത്യേകമായി ഭീതിയുടെയും, അക്രമത്തിന്റെയും ഇടയിൽ ഞെരുങ്ങുന്ന കുട്ടികളുടെയും, അവശതയനുഭവിക്കുന്നവരുടെയും ദുരിതജീവിതവും ചൂണ്ടിക്കാട്ടി.

ദുരിതബാധിതർക്കായി ഓർഡർ ഓഫ് മാൾട്ടയുടെ നേതൃത്വത്തിൽ ആരംഭിച്ച അഭയാർഥിക്യാമ്പുകളും, മാനസികബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി ആരംഭിച്ച കൗൺസലിംഗ് പരിപാടികളും, ക്ലിനിക്കുകളുമെല്ലാം ശ്ലാഘനീയമായ പങ്കുവഹിക്കുന്നതാണെന്നും മേജർ ആർച്ച്ബിഷപ്പ് എടുത്തു പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.