വ്യക്തിപരമായ താൽപര്യത്തിന് മുൻ‌തൂക്കം നൽകുന്നവർ ക്രിസ്തുവിനെ സേവിക്കുന്നില്ല: പാപ്പാ

വ്യക്തിപരമായ താൽപര്യങ്ങൾക്കായി സഭയിൽ നേതൃസ്ഥാനങ്ങൾ സ്വീകരിക്കുന്നവർ ക്രിസ്തുവിനെയല്ല, ലൗകികവും സ്വാർത്ഥവുമായ വിഗ്രഹങ്ങളെയാണ് സേവിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. റെഡംപറ്ററിസ്റ്റ് സമർപ്പിതജീവിത സമൂഹത്തിന്റെ പൊതുയോഗത്തിൽ പങ്കെടുത്തവർക്ക്‌ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഈ മുന്നറിയിപ്പ് നൽകിയത്.

“വ്യക്തിപരമായ താൽപര്യങ്ങൾക്കായി നേതൃത്വപരമായ പ്രവർത്തനങ്ങൾ നടത്തുന്നവർ ശിഷ്യന്മാരുടെ ഹൃദയം കഴുകിയ കർത്താവിനെ സേവിക്കുന്നില്ല, മറിച്ച് ലൗകികതയുടെയും സ്വാർത്ഥതയുടെയും വിഗ്രഹങ്ങളെയുമാണ് സേവിക്കുന്നത്. നമ്മുടെ ചരിത്രത്തിലെ മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ ഈ നിമിഷത്തിൽ നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കാൻ വിനയവും ഐക്യവും വിവേകവും ആവശ്യമാണ്. ജോലി കർത്താവിന്റേതാണ്, നമ്മൾ ദാസന്മാർ മാത്രമാണ്” – പാപ്പാ ഓർമിപ്പിച്ചു.

ക്രിസ്തുവിന്റെ ദൗത്യത്തോട് ക്രിയാത്മക വിശ്വസ്തതയോടെ പ്രത്യുത്തരിക്കുന്നതിനായി സ്വയം നവീകരിക്കാനുള്ള സാധ്യതയടങ്ങിയ അദ്വതീയമായ ചരിത്രനിമിഷത്തിലൂടെയാണ് സഭയും സമർപ്പിതജീവിതവും കടന്നുപോകുന്നതെന്ന് മാർപാപ്പാ സൂചിപ്പിച്ചു. എന്നാൽ എല്ലാം നവീകരിക്കാൻ കഴിയുന്ന പെന്തക്കുസ്താ അനുഭവത്തിൽ ജീവിക്കാൻ സമർപ്പിതർക്കു കഴിയണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. “ധാർമ്മിക ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലും നിങ്ങളുടെ സമ്പന്നമായ പാരമ്പര്യത്തിന്റെ വെളിച്ചത്തിലും പുതിയ പാതകളിലേക്ക് പോകാനും ലോകവുമായി സംവദിക്കാനും ഭയപ്പെടരുത്. ഏറ്റവും ദരിദ്രരെയും സമൂഹം മാറ്റിനിർത്തുന്ന ആളുകളെയും സേവിക്കുന്നതിനായി നിങ്ങളുടെ കൈകൾ മലിനപ്പെടുത്തുവാൻ ഭയപ്പെടരുത്” – പാപ്പാ പൊതുസമ്മേളനത്തിൽ പങ്കെടുത്തവരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.