കുരിശ് പൊളിച്ച വിഷയത്തിൽ സർക്കാർ നടപടികൾ കുറ്റകരം: കത്തോലിക്ക കോൺഗ്രസ്

തൊമ്മൻകുത്തിൽ പതിറ്റാണ്ടുകളായി കൈവശമുള്ള പള്ളിയുടെ ഭൂമിയിൽ ക്രൈസ്തവർക്ക്‌ പരിപാവനമായ കുരിശ് സ്ഥാപിച്ചതിനും, കുരിശിന്റെ വഴി പ്രാർഥന  നടത്തിയെന്ന കാരണത്താലും ഇടവക ജനത്തിന്റെ പേരിൽ കേസ് എടുത്ത വനം വകുപ്പ് നടപടിയും, അതിനെ അനുവാദം കൊടുത്ത സർക്കാർ നിലപാടും അത്യന്തം കുറ്റകരമാണെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി. കള്ളക്കേസ് ഉടനടി പിൻവലിക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു.

വിശ്വാസത്തിനെതിരെയുള്ള കടന്നുകയറ്റം അനുവദിക്കില്ല. നിരവധി ജനങ്ങൾ കൊല്ലപ്പെടുമ്പോഴും ജനത്തെ വെല്ലുവിളിക്കുന്ന വനം വകുപ്പിന്റെ സമാന്തര ഭരണം കേരളത്തിൽ അംഗീക്കാനാവില്ല. ഭൂമിയുടെ തരം നിശ്ച്ചിക്കുന്ന റവന്യൂ വകുപ്പ് വനാതിർത്തിക്ക് പുറത്ത് എന്ന് റിപ്പോർട്ട് നൽകിയ സ്ഥലത്ത് വനം വകുപ്പ് നടത്തുന്ന അന്യായ ഭരണം നിയമവാഴ്ചയുടെ ലംഘനം തന്നെ. ക്രൈസ്തവ സമൂഹത്തെ മനപ്പൂർവ്വം കുറ്റക്കാരായി ചിത്രീകരിക്കാനുള്ള സംഘടിത ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ് എന്ന് വ്യക്തമായിരിക്കുകയാണ്. റവന്യൂ നിയമങ്ങളെ വകവയ്ക്കാതെ വനം വകുപ്പ് നടത്തുന്ന സമാന്തര ഭരണം മലയോര മേഖലയിൽ അടിയന്തിരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.

ഫണ്ട് ലക്ഷ്യമാക്കി പട്ടയം ലഭ്യമാകുന്ന കൈവശ ഭൂമി വനമാക്കി മാറ്റാൻ വേണ്ടി സർക്കാർ സഹായത്തോടെ മാഫിയകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. വിശ്വാസികളുടെ ആത്മീയ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും, തൊമ്മൻകുത്തിലെ ജനങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിക്കാത്ത പക്ഷം കേരളം മുഴുവൻ ശക്തമായ സമരവുമായി കത്തോലിക്ക കോൺഗ്രസ് രംഗത്തിറങ്ങുമെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.

പ്രസിഡന്റ്‌ രാജീവ്‌ കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, ഭാരവാഹികളായ അഡ്വ ടോണി പഞ്ചാകുന്നേൽ, ഡോ കെ എം ഫ്രാൻസിസ്, ബെന്നി ആന്റണി, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, സണ്ണി കടൂത്താഴെ, കെ എം മത്തച്ചൻ എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.