ആരോഗ്യപരമായ കാരണങ്ങളാൽ മാർപാപ്പയുടെ ലെബനൻ യാത്ര വൈകും

ജൂൺ മാസത്തിൽ, ഫ്രാൻസിസ് പാപ്പാ ലെബനനിലേക്ക് നടത്താനിരുന്ന അപ്പസ്തോലിക യാത്ര മാറ്റിവച്ചതായി ലെബനനിലെ ടൂറിസം മന്ത്രി വാലിദ് നാസർ അറിയിച്ചു. മെയ് ഒൻപതിനാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. ജൂൺ 12, 13 തീയതികളിലായിരുന്നു മാർപാപ്പ ലെബനൻ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നത്.

“മാർപാപ്പയുടെ ലെബനൻ സന്ദർശനം മാറ്റിവയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ച് വത്തിക്കാനിൽ നിന്ന് ലെബനന് ഒരു കത്ത് ലഭിച്ചു” – മന്ത്രി പ്രസ്താവനയിൽ വെളിപ്പെടുത്തി. ലെബനനിലേക്ക് പോകാനുള്ള ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. 6.8 ദശലക്ഷം ജനസംഖ്യയുള്ള, പ്രതിസന്ധിയിലായ മിഡിൽ ഈസ്റ്റേൺ രാഷ്ട്രം ജൂൺ മാസത്തിൽ മാർപാപ്പ സന്ദർശിക്കുമെന്ന് രാജ്യത്തിന്റെ പ്രസിഡന്റ് മൈക്കൽ ഔൺ ഏപ്രിലിൽ പറഞ്ഞിരുന്നു.

കാലുവേദനയെ തുടർന്ന് മെയ് അഞ്ച് മുതൽ പാപ്പാ വീൽചെയർ ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. പാപ്പയുടെ ലെബനൻ സന്ദർശനം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ജൂലൈ 2 മുതൽ 7 വരെ തീയതികളിൽ മാർപാപ്പ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും ദക്ഷിണ സുഡാനും സന്ദർശിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.