ഭൂമിയിൽ നടക്കുന്നത് മൂന്നാം ലോക മഹായുദ്ധമാണെന്ന് ഉക്രൈൻ യുദ്ധത്തെ ചൂണ്ടിക്കാണിച്ച് ഫ്രാൻസിസ് പാപ്പാ. ജെസ്യൂട്ടുകളുടെ യൂറോപ്യൻ സാംസ്കാരിക മാസികകളുടെ എഡിറ്റർമാരുമായുള്ള അഭിമുഖത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
“റഷ്യൻ സൈനികർ നടത്തുന്ന കൊടുംക്രൂരതയാണ് ലോകം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ആയുധങ്ങൾ പരീക്ഷിക്കുന്നതിനും വിൽക്കുന്നതിനുമുള്ള ആളുകളുടെ താൽപര്യവും ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണ്. എല്ലാം ഒരാഴ്ച കൊണ്ട് അവസാനിക്കുമെന്നാണ് റഷ്യൻ സൈനികർ കരുതിയത്. പക്ഷേ, അവരുടെ കണക്കുകൂട്ടലുകൾ തെറ്റി. ഉക്രൈനിൽ അവർ കണ്ടത് അതിജീവിക്കാൻ പോരാടുന്ന ധീര ജനതയെയാണ്. ഉക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ നമ്മെയും സ്പർശിക്കുന്നതാണ്. എന്നാൽ ആഫ്രിക്ക, വടക്കൻ നൈജീരിയ, വടക്കൻ കോംഗോ എന്നിവിടങ്ങളിലും യുദ്ധം നടക്കുന്നുണ്ടെങ്കിലും അതാരും ശ്രദ്ധിക്കുന്നില്ല” – പാപ്പാ പറഞ്ഞു.