വി. മദർ തെരേസ മാതൃക: ഹെയ്തിയിലെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അമ്മയായി മാറിയ സന്യാസിനി

വി. മദർ തെരേസയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ഹെയ്തിയിലെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അമ്മയായി മാറിയിരിക്കുകയാണ് സി. പേസി എന്ന ഫ്രഞ്ച് മിഷനറി സന്യാസിനി. കോൺഗ്രിഗേഷൻ ഓഫ് മിഷനറി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിലെ അംഗമായിരുന്ന സി. പേസി, ഹെയ്തിയിലെ ഏറ്റവും ദരിദ്ര സമൂഹങ്ങളിലൊന്നായ സിറ്റി സോളിലെ കുഞ്ഞുങ്ങൾക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നുകൊണ്ട് കഴിഞ്ഞ 19 വർഷങ്ങളായി സേവനം ചെയ്യുകയാണ്.

ദശാബ്ദങ്ങളായി രാജ്യത്തെ ബാധിച്ച അക്രമത്തിന്റെയും ദാരിദ്ര്യത്തിന്റെയും അവസ്ഥകളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ സി. പേസി ഒരു സംഘടന  ആരംഭിച്ചു. സി. പേസി തന്റെ സഭ വിട്ട് 2017-ൽ ‘കിസിറ്റോ ഫാമിലി’ എന്ന ഒരു സമൂഹത്തിന് രൂപം കൊടുത്തു. പോർട്ട്-ഓ-പ്രിൻസ് (ഹെയ്തി) അതിരൂപതയിലെ പാവപ്പെട്ടവരെ സേവിക്കുന്നതിനായി സമർപ്പിക്കപ്പെട്ട വിശ്വാസികളുടെയും പുരോഹിതന്മാരുടെയും സാധാരണക്കാരുടെയും സമൂഹമായിരുന്നു ഇത്. അടുത്ത വർഷം, ഈ സന്യാസിനി ‘കിസിറ്റോ ഹെയ്തി ഫ്രാൻസ് ഫാമിലി അസോസിയേഷൻ’ സ്ഥാപിച്ചു. തന്റെ കമ്മ്യൂണിറ്റിയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഭൗതികവും ആത്മീയവുമായ പിന്തുണ നൽകുന്നതിനും തെരുവിൽ അലഞ്ഞുതിരിയുന്ന കുഞ്ഞുങ്ങൾക്കും വേണ്ടിയും ഈ സംഘടനയിലൂടെ സന്യാസിനി പ്രവർത്തിച്ചു തുടങ്ങി.

അനേകം കുട്ടികൾ ഇരുട്ടിലാണെന്ന് കാണിച്ചുകൊടുത്തു കൊണ്ട് കൊൽക്കത്തയിലെ വി. മദർ തെരേസയോട് ഈശോ ദർശനത്തിലൂടെ പറഞ്ഞു” “ആ കുട്ടികൾ എന്നെ സ്നേഹിക്കുന്നില്ല. കാരണം അവർ എന്നെ അറിയുന്നില്ല.” ഈ വാക്കുകൾ തന്നെയാണ് സി. പേസിയെയും ഹെയ്തിയിലെ കുട്ടികൾക്കായി പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്. 2017 മുതൽ തെരുവിൽ അലഞ്ഞുതിരിയുന്ന 1,200 -ഓളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ തുടങ്ങി. കൂടാതെ തെരുവുകുട്ടികൾക്കായി അഞ്ചു ഭവനങ്ങൾ ആരംഭിക്കുകയും ആ ഭവനങ്ങളിലൂടെ അവർക്ക് ക്രിസ്തുവിനെ പകർന്നുനൽകുകയും ചെയ്തു ഈ സന്യാസിനി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.