ഞായറാഴ്ചയിലെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രോഗ്രാം: വിയോജിപ്പ് അറിയിച്ച് സീറോമലബാർ സഭ

ഭാരതത്തിന്റെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനം സമുചിതമായി ആഘോഷിക്കപ്പെടേണ്ടതാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം കുട്ടികളിലും യുവജനങ്ങളിലും വർദ്ധിച്ചുവരികയും നാട്ടിൽ ലഹരിമാഫിയ പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും അനിവാര്യമാണ്. ഇവയ്ക്കായുള്ള പദ്ധതികൾ സർക്കാർതലത്തിൽ ക്രമീകരിക്കപ്പെടുമ്പോൾ അവയോട് സർവാത്മനാ സഹകരിക്കാൻ സീറോമലബാർ സഭ പ്രതിജ്ഞാബദ്ധമാണ്.

എന്നാൽ ഈ വർഷത്തെ ഗാന്ധിജയന്തി ആചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബർ 2 ഞായറാഴ്ച ഒരു ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്താൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തീരുമാനമെടുത്തതായും അറിയിപ്പ് നൽകിയതായും അറിയുന്നു. ഞായറാഴ്ച ആചരണം സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതും ദൈവം നൽകിയ പത്തു കൽപനകളുടെ അനുസരണത്തിന്റെ ഭാഗവുമാണ്. അന്നേ ദിവസം വിശ്വാസികൾക്ക് ദൈവാരാധനയിൽ സംബന്ധിക്കുകയും കുട്ടികൾക്ക് വിശ്വാസപരിശീലനം നൽകുകയും ചെയ്യേണ്ടതുണ്ട്. അതിനാൽ പ്രസ്തുത പരിപാടി ബുദ്ധിമുട്ട് ഉളവാക്കുന്നതാണ്.

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സാധാരണയായി ഒരാഴ്ച നീളുന്ന സേവനവാരാചരണങ്ങൾ സംഘടിപ്പിക്കാനുള്ളതാണ്. അതിന്റെ ഭാഗമായി ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ഈ ആഴ്ചയിലെ മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാവുന്നതാണ്. അപ്രകാരമുള്ള ഒരു ക്രമീകരണത്തോട് സഭയുടെ സഹകരണമുണ്ടാകും എന്ന് അറിയിക്കുന്നു.

ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്, ചെയർമാൻ
സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.