തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം പുനരുദ്ധരിച്ച കത്തീഡ്രലിൽ വിശുദ്ധവാരം ആഘോഷിച്ച് സിറിയൻ ക്രൈസ്തവർ

സിറിയയിലെ വി. ഏലിയായുടെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധവാരം ആഘോഷിച്ച് ക്രൈസ്തവർ. 2013- ൽ നടന്ന തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം പുനർനിർമ്മിക്കപ്പെട്ട ദേവാലയമാണിത്. ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ സംഘടന ഏപ്രിൽ 16- ന് സോഷ്യൽ മീഡിയയിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.

ഏപ്രിൽ 15- ന് സിറിയയിലെ അലെപ്പോ നഗരത്തിലെ കത്തീഡ്രൽ ദേവാലയത്തിനു മുന്നിലുള്ള ഫർഹത് ചത്വരത്തിലാണ് സിറിയൻ ക്രൈസ്തവർ ദുഃഖവെള്ളിയാചരണം നടത്തിയത്. നൂറുകണക്കിന് വിശ്വാസികൾ ഈ ചത്വരത്തിൽ ഒന്നിച്ചുകൂടിയതിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. 2013- ൽ അലെപ്പോയിൽ നടന്ന തീവ്രവാദികളുടെ ആക്രമണത്തിൽ നഗരം നശിപ്പിക്കപ്പെടുകയും കത്തീഡ്രലിന്റെ ഭൂരിഭാഗവും തകർക്കപ്പെടുകയും ചെയ്‌തിരുന്നു. 2020 ജൂലൈ 20- നാണ് പുനർനിർമ്മിക്കപ്പെട്ട ഈ ദേവാലയം വിശ്വാസികൾക്കായി വീണ്ടും തുറന്നത്.

1873- ലാണ് ഈ ദേവാലയം നിർമ്മിക്കപ്പെട്ടത്. ആറ് ദശലക്ഷത്തിലധികം സിറിയക്കാരാണ് തീവ്രവാദികളുടെ ആക്രമണങ്ങളെ ഭയന്ന് ഇതിനോടകം രാജ്യത്തു നിന്നും പലായനം ചെയ്തത്. 6.7 ദശലക്ഷം പേർ ആഭ്യന്തരമായും കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.