മതനിന്ദ ആരോപണത്തെ തുടർന്ന് അറസ്റ്റിലായ ക്രൈസ്തവന് പാക്കിസ്ഥാൻ സുപ്രീം കോടതി ജാമ്യം അനുവദിച്ചു

മതനിന്ദ ആരോപണത്തെ തുടർന്ന് അറസ്റ്റിലായ ക്രൈസ്തവന് പാക്കിസ്ഥാൻ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 42 -കാരനായ നദീം സാംസൺ എന്ന ക്രൈസ്തവനെയാണ്, 2017 -ൽ ഫേസ്ബുക്കിൽ മതനിന്ദാപരമായ ആശയങ്ങൾ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്.

“നദീം സാംസണെതിരായ കേസ് ലാഹോറിലെ ജില്ലാ കോടതിയിൽ തീർപ്പു കൽപിക്കാതെ കിടക്കുകയാണ്. അന്തിമ തീരുമാനം ലഭിക്കാൻ വർഷങ്ങളെടുക്കും. മതനിന്ദ ആരോപണങ്ങൾ പ്രതിയുടെ ജീവനു തന്നെ ഭീഷണിയാവുകയാണ്” – സാംസന്റെ അഭിഭാഷകൻ സെയ്ഫ്-ഉൽ-മാലൂക്ക് വിശദീകരിച്ചു.

2017 നവംബർ 24 -ന്, ഫേസ്ബുക്കിൽ പോസ്റ്റിലൂടെ മതനിന്ദ നടത്തിയെന്ന് ആരോപിച്ചാണ് നദീം സാംസണെ അറസ്റ്റ് ചെയ്തത്. സാംസണിന്റെ കുടുംബം പറയുന്നതനുസരിച്ച്, സഖാവത് ദോഗറും അബ്ദുൾ ഹഖും നദീമും തമ്മിലുള്ള സ്വത്ത് തർക്കമാണ് തെറ്റായ ആരോപണത്തിന് പ്രേരണയായത്. തുടർന്ന് സാംസണിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും മൊബൈൽ ഫോണും കമ്പ്യൂട്ടറും കണ്ടുകെട്ടുകയും സാംസണെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പാക്കിസ്ഥാനിൽ ക്രൈസ്തവർക്കെതിരെ ഇത്തരം തെറ്റായ മതനിന്ദാ ആരോപണങ്ങൾ വ്യാപകമാണ്. ആരോപണങ്ങൾ പ്രകോപനപരമാവുകയും പലപ്പോഴും ആൾക്കൂട്ട കൊലപാതകങ്ങൾ, ജാഗ്രതാ കൊലപാതകങ്ങൾ, ബഹുജന പ്രതിഷേധങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.