
മാൻഡെലെയിലെ തിരുഹൃദയ കത്ത്രീഡൽ ദേവാലയത്തിൽ നിന്നും പിൻവാങ്ങി ബർമ്മീസ് സൈന്യം. ഏപ്രിൽ ഒൻപതിന് വൈകിട്ടോടെയാണ് ആയുധങ്ങൾക്കുള്ള തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം പിൻവാങ്ങിയത്.
മാൻഡെലെ ആർച്ചുബിഷപ്പായ മാർക്കോ ടിൻ വിന്നാണ് രാജ്യത്തെ പ്രതിരോധ സംഘടനകൾക്കുള്ള ആയുധങ്ങൾ വിതരണം ചെയ്യുന്നതെന്ന വാർത്തയെ തുടർന്നാണ് സൈന്യം ആർച്ചുബിഷപ്പിനെ തടങ്കലിൽ വച്ചത്. എന്നാൽ മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന രണ്ട് വാളുകളല്ലാതെ മറ്റ് ആയുധങ്ങൾ ഒന്നുംതന്നെ തിരച്ചിലിൽ നിന്ന് സൈന്യത്തിന് ലഭിച്ചില്ല. കഴിഞ്ഞ വർഷം ബൻമാവ് രൂപതയിലേക്കുള്ള അദ്ദേഹത്തിന്റെ ഇടയസന്ദർശനത്തിന്റെ സ്മരണയ്ക്കായി ലഭിച്ച മൂർച്ചയില്ലാത്ത വാളുകളായിരുന്നുവത്. തടങ്കലിൽ കഴിഞ്ഞിരുന്ന ആർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല.
ഏപ്രിൽ എട്ടിന് ഉച്ച കഴിഞ്ഞാണ് സൈന്യം പ്രാർത്ഥനാശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിലേക്ക് അതിക്രമിച്ചു കയറിയത്. വിശ്വാസികളെ ഏതാനും മണിക്കൂറുകൾക്കു ശേഷം വിട്ടയച്ചുവെങ്കിലും വൈദികരും ബിഷപ്പും തടങ്കലിൽ തുടരുകയായിരുന്നു.