ഓഡിയോ ബൈബിളിന്റെ വില്പന നടത്തിയതിന് ചൈനയിൽ ഏഴ് പേർ അറസ്റ്റിൽ

ഓഡിയോ ബൈബിളിന്റെ വില്പന നടത്തിയതിന് ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിൽ നിന്ന് അറസ്റ്റിലായത് ഏഴ് പേർ. 2019, ജൂലൈ 22- നാണ് നിയമവിരുദ്ധമായി ബിസിനസ്സ് നടത്തിയെന്ന പേരിൽ ഇവർ അറസ്റ്റിലായത്.

ഷെൻഷെൻ സീഡാർ ഇലക്ട്രോണിക്സ് എന്ന കമ്പനിയുടെ ഉടമയും ആറ് ജീവനക്കാരുമാണ് അറസ്റ്റിലായത്. ഷെൻ‌ഷെൻ സീഡാർ ഇലക്‌ട്രോണിക്‌സിന്റെ ഉടമ ലായ് ജിൻക്യാങ് 2020 ഡിസംബർ ഏഴിനാണ് ബാവോൻ പീപ്പിൾസ് കോടതിയിൽ ഹാജരായത്. എന്നാൽ ആ സമയത്ത് വിധി പ്രഖ്യാപിച്ചിരുന്നില്ല. അറസ്റ്റിലായ മറ്റ് ആറ് ജീവനക്കാരും ഇതുവരെ കോടതിയെ സമീപിച്ചിട്ടുണ്ടോ എന്നുള്ളത് വ്യക്തമല്ല.

2021 ഏപ്രിൽ 13- ന്, അതേ കോടതി ലായുടെ കേസിന് പൊതു വിചാരണ നടത്താൻ തീരുമാനിച്ചു. എന്നാൽ വിചാരണയുടെ ഓൺലൈൻ സംപ്രേക്ഷണം അവസാന നിമിഷമാണ് കോടതി റദ്ദാക്കിയത്. “കോടതി ഞങ്ങളോട് അന്യായമായാണ് പെരുമാറിയത്. രണ്ട് മണിക്കൂറിലധികം വിചാരണ നീണ്ടു. എന്നാൽ വിധി പ്രഖ്യാപിച്ചില്ല”- ലായുടെ ഭാര്യ ഹുവാങ് വിചാരണയ്ക്ക് ശേഷം പറഞ്ഞു. 2021 ജൂലൈയിലാണ് ലായ്‌ക്ക് അഞ്ചര വർഷം തടവ് ശിക്ഷ കോടതിവിധിച്ചത്.

ലായിയുടെ കമ്പനി 2009- ലാണ് സ്ഥാപിതമായത്. ഓഡിയോ ബൈബിളുകളുടെ വികസനം, നിർമ്മാണം, പ്രമോഷൻ എന്നിവയിലാണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.