
രാജ്യത്ത് ശാശ്വത സമാധാനം സ്ഥാപിക്കണമെന്ന പാപ്പയുടെ അഭ്യർഥനയെത്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും ഫോണിൽ സംസാരിച്ചതായി വത്തിക്കാൻ അറിയിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ ഞായറാഴ്ച പ്രസംഗത്തിൽ പാപ്പ ഉക്രൈനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. രണ്ടുപേരും ഫോണിൽ സംസാരിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി സ്ഥിരീകരിച്ചു.
കത്തോലിക്കാ സഭയുടെ പുതിയ തലവനായ ലെയോ പതിനാലാമൻ പാപ്പയുമായി ടെലിഫോൺ സംഭാഷണം നടത്തുന്നതായി പറയപ്പെടുന്ന ഒരു ഫോട്ടോ സെലെൻസ്‌കി എക്‌സിൽ പങ്കിട്ടു. “ഞാൻ പോപ്പ് ലെയോ പതിനാലാമനുമായി സംസാരിച്ചു. ഇത് ഞങ്ങളുടെ ആദ്യ സംഭാഷണമായിരുന്നു. ഈ സംഭാഷണം വളരെ ഊഷ്മളവും യഥാർഥത്തിൽ അർഥവത്തായതുമായ ഒന്നായിരുന്നു.”- ഉക്രേനിയൻ പ്രസിഡന്റ് എക്‌സിൽ എഴുതി.
ഉക്രൈനും രാജ്യത്തെ എല്ലാ ജനങ്ങൾക്കും നൽകിയ പിന്തുണയ്ക്ക് പരിശുദ്ധ പിതാവിനോട് നന്ദി പ്രകടിപ്പിച്ച ശേഷം, റഷ്യ നാടുകടത്തിയ ആയിരക്കണക്കിന് കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് താനും പാപ്പയും പ്രത്യേകം ചർച്ച ചെയ്തതായി സെലെൻസ്‌കി പറഞ്ഞു.
“പ്രിയപ്പെട്ട ഉക്രേനിയൻ ജനതയുടെ കഷ്ടപ്പാടുകൾ ഞാൻ എന്റെ ഹൃദയത്തിൽ വഹിക്കുന്നു. എത്രയും വേഗം യഥാർഥവും നീതിയുക്തവും ശാശ്വതവുമായ ഒരു സമാധാനം കൈവരിക്കാൻ സാധ്യമായതെല്ലാം നടക്കട്ടെ. എല്ലാ തടവുകാരെയും മോചിപ്പിക്കുകയും കുട്ടികൾ സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങുകയും ചെയ്യട്ടെ.”- ഏകദേശം 100,000 ആളുകളോടൊപ്പം നടത്തിയ ‘സ്വർല്ലോക രാജ്‌ഞി’ പ്രാർഥനയ്ക്ക് ശേഷം ലെയോ പാപ്പ പറഞ്ഞു.