വിഴിഞ്ഞം തുറമുഖം ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണം ഉപരോധിച്ച് മത്സ്യത്തൊഴിലാളികളുടെ വൻ പ്രതിഷേധം. തുറമുഖ നിർമ്മാണ പ്രവർത്തനത്തെ തുടർന്ന് വീടും തീരവും കടലെടുത്തതിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികള്‍ ശക്തമായ പ്രതിഷേധവുമായി എത്തിയത്. രാവിലെ പാളയം പള്ളിയിൽ കരിങ്കൊടി ഉയർത്തിക്കൊണ്ടാണ് ലത്തീൻ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം തുടങ്ങിയത്.

അതേസമയം വീട് നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസത്തിനായി മുട്ടത്തറയിലെ പതിനേഴര ഏക്കർ വിട്ടുനൽകാൻ മന്ത്രിസഭ ഉപസമിതി യോഗത്തിൽ തീരുമാനമായി. തുറമുഖ നിർമ്മാണം നിർത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, തൊഴിൽ നഷ്ടപ്പെട്ടവർക്ക് മിനിമം വേതനം നൽകുക തുടങ്ങിയ ഏഴോളം കാര്യങ്ങളാണ് സമരക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിഷേധം അതിരു കടക്കാതെ തൊഴിലാളികളും സംയമനത്തോടെ പൊലീസും നിലകൊണ്ടതോടെ ഉപരോധം സമാധാനപരമായി. ഏഴിനം ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് ലത്തീൻ സഭയുടെ നേതൃത്വത്തിലുള്ള സമരക്കാരുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.