ഇന്ന് ലോകസമാധാനത്തിനായി മാർപാപ്പ ചൊല്ലുന്ന പ്രാർത്ഥന

ഇന്ന് ലോകസമാധാനത്തിനായി ഫ്രാൻസിസ് പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലുകയാണ്. റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലെ സമാധാനരാജ്ഞിയുടെ രൂപത്തിനു മുന്നിൽ വച്ചാണ് പാപ്പാ ജപമാല ചൊല്ലുന്നത്. ദുഃഖകരമായ രഹസ്യങ്ങളാണ് ജപമാല പ്രാർത്ഥനയിൽ ധ്യാനിക്കുന്നത്. ജപമാല പ്രാർത്ഥനയുടെ തുടക്കത്തിൽ പാപ്പാ ചൊല്ലുന്ന പ്രാർത്ഥന ചുവടെ ചേർക്കുന്നു.

ഓ, പരിശുദ്ധ മറിയമേ, ദൈവജനനീ, സമാധാനരാജ്ഞീ, പകർച്ചവ്യാധികളുടെയും രോഗങ്ങളുടെയും സമയത്ത് അങ്ങ് ഞങ്ങൾക്ക് അഭയമായിരുന്നുവല്ലോ.
വേദനിക്കുന്നവരുടെ കണ്ണീർ തുടക്കാനും മരണാസന്നർ ദൈവകരുണയിൽ അഭയം പ്രാപിക്കാനും അങ്ങ് മാദ്ധ്യസ്ഥം യാചിച്ചുവല്ലോ.

മരിയൻ മാസാവസാനമായ ഇന്ന്, അങ്ങേ സന്നിധിയിൽ ഞങ്ങൾ അഭയം പ്രാപിക്കുന്നു. ലോകത്തിൽ യുദ്ധങ്ങൾക്ക് വിരാമമുണ്ടാവുകയും സമാധാനം നിറയുകയും ചെയ്യട്ടെ. സമാധാനം എന്നു പറയുന്നത് ഒരിക്കലും ചർച്ചകളുടെയോ, രാഷ്ട്രീയ കരാറുകളുടെയോ ഫലമല്ല. മറിച്ച് അത് പരിശുദ്ധാത്മാവിന്റെ ദാനമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. യുദ്ധമുഖരിതമായ രാജ്യങ്ങളെ ഞങ്ങൾ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചത് അനേകരുടെ മാനസാന്തരത്തിനു കാരണമാകട്ടെ. പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നീ ആയുധങ്ങളോടൊപ്പം അവിടുത്തെ കൃപയും ചേരുമ്പോൾ ലോകത്തെ തന്നെ മാറ്റിമറിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

ഓ സമാധാനരാജ്ഞീ, ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ പക്കലേക്ക് ഉയർത്തുകയാണ്. അങ്ങയുടെ ദൈവകുമാരന്റെ മുന്നിൽ അമ്മ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. അക്രമവും പ്രതികാരവും നിറഞ്ഞ ഹൃദയങ്ങളെ അനുരഞ്ജിപ്പിക്കുക, അങ്ങനെ ശാശ്വതമായ സമാധാനം ഭൂമിയിലെങ്ങും നിറയട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.